.
ടെഹ്റാൻ: പശ്ചിമേഷ്യയിൽ തുടരുന്ന യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകളുടെ ഭാഗമായി തങ്ങളുടെ പക്കലുള്ള സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം മൂന്നാമതൊരു രാജ്യത്തേക്ക് മാറ്റാൻ ഇറാൻ സമ്മതിച്ചതായി റിപ്പോർട്ട്. അമേരിക്ക മുന്നോട്ട് വെച്ച സമാധാന നിർദേശങ്ങളോടുള്ള പ്രതികരണമായാണ് ഇറാൻ ഈ നിലപാട് സ്വീകരിച്ചതെന്ന് ‘വാൾ സ്ട്രീറ്റ് ജേണൽ’ റിപ്പോർട്ട് ചെയ്തു.
ചർച്ചകൾ പരാജയപ്പെട്ടാൽ കൈമാറിയ യുറേനിയം തിരികെ നൽകണമെന്ന് നിബന്ധന
.
അതേസമയം, സമാധാന ചർച്ചകൾ പരാജയപ്പെട്ടാൽ കൈമാറിയ യുറേനിയം തിരികെ നൽകണമെന്ന നിബന്ധന ഇറാൻ മുന്നോട്ട് വെച്ചിട്ടുണ്ട്. രാജ്യത്തെ ആണവ നിലയങ്ങൾ തകർക്കണമെന്ന യുഎസിൻ്റെ ആവശ്യവും ഇറാൻ തള്ളി. ഇറാന്റെ നീക്കം മേഖലയിലെ സംഘർഷം അവസാനിപ്പിക്കാനുള്ള ചർച്ചകളിൽ സ്വാധീനം ചെലുത്തുമെന്നാണ് പ്രതീക്ഷ.
ഡൊണാൾഡ് ട്രംപിന്റെ കഴിഞ്ഞ ദിവസത്തെ നിർദേശം
ഇറാനിയൻ തുറമുഖങ്ങൾക്ക് ഏർപ്പെടുത്തിയ ഉപരോധം അവസാനിപ്പിക്കുന്നതിനും ഹോർമുസ് വഴിയുള്ള കപ്പൽ ഗതാഗതം പുനരാരംഭിക്കുന്നതിനുമായി ഇറാനിലെ യുറേനിയം ശേഖരം നീക്കം ചെയ്യണമെന്നും രാജ്യത്തെ ആണവ നിലയങ്ങൾ തകർക്കണമെന്നും യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് കഴിഞ്ഞ ദിവസം നിർദേശിച്ചിരുന്നു.
ഇറാൻ ആദ്യം നൽകിയ മറുപടി ‘തികച്ചും അസ്വീകാര്യമാണെന്ന്’ ട്രംപ്
അതേസമയം നിർദേശങ്ങൾക്ക് ഇറാൻ ആദ്യം നൽകിയ മറുപടി ‘തികച്ചും അസ്വീകാര്യമാണെന്ന്’ ഡൊണാൾഡ് ട്രംപ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ചർച്ചകളിൽ മധ്യസ്ഥരായ പാകിസ്താൻ വഴി ലഭിച്ച ഇറാന്റെ മറുപടി തനിക്ക് ഇഷ്ടപ്പെട്ടില്ലെന്നും സമാധാന ചർച്ചകൾ ഇതോടെ അനിശ്ചിതത്വത്തിലായെന്നും ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് പ്രതികരിച്ചിരുന്നു. എന്നാൽ ഇറാന്റെ മറുപടിയിലെ വിശദാംശങ്ങൾ ട്രംപ് വെളിപ്പെടുത്തിയിരുന്നില്ല.
ഇറാന്റെ ആണവ ശേഷി പൂർണമായും ഇല്ലാതാക്കാതെ യുദ്ധം അവസാനിക്കില്ലെന്ന് ഇസ്രയേൽ
അതേസമയം, ഇറാന്റെ ആണവ ശേഷി പൂർണമായും ഇല്ലാതാക്കാതെ യുദ്ധം അവസാനിക്കില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിലവിൽ സമാധാന ചർച്ചകൾ തുടരുന്നുണ്ടെങ്കിലും, ആണവ പദ്ധതികളുടെ കാര്യത്തിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള അഭിപ്രായവ്യത്യാസം തടസ്സമായി തുടരുകയാണ്.