ചെന്നൈ: സിനിമകൾക്ക് താൽക്കാലിക ഇടവേള നൽകി ലോക്ഡൗണിൽ വീട്ടിലിരുന്നപ്പോഴാണ് കൃഷിയിലൊരു കൈ നോക്കാൻ കാളിദാസൻ ഇറങ്ങിയത്. ഓണത്തിന് വിഷമയം ഇല്ലാത്ത പച്ചക്കറി ആയാലെന്താ എന്നൊരു തോന്നൽ വീടിന് ചുറ്റുമുള്ള പൂന്തോട്ടം കൃഷിത്തോട്ടമാക്കട്ടെ എന്ന് അച്ഛൻ ജയറാമിനോട് ചോദിച്ചപ്പോൾ പൂർണ സമ്മതം. അങ്ങനെ 20 വർഷമായി ഉണ്ടായിരുന്ന പൂന്തോട്ടം കൃഷിയിടമായി. കൃഷിയോ മെഗാഹിറ്റ്.
ആനയും പൂരവും മേളവും കൂടാതെ കൃഷിയും ജയറാമിൻ്റെ ദൗർബല്യമാണ്. അച്ഛൻ്റെ സമ്മതത്തോടെ കാളിദാസൻ മണ്ണൊരുക്കി. സൂപ്പർ ഹിറ്റ് സിനിമ പോലെ കൃഷി തഴച്ചു വളർന്നപ്പോൾ ആഹ്ളാദം. വെണ്ട, മൂന്നിനം വഴുതന, പടവലം, പാവല്‍, മത്തന്‍, കുമ്പളം, ചീര, മുളക് എന്നിവയാണ് നട്ടത്. ചെന്നൈയില്‍ ചൂട് കൂടുതലായതിനാല്‍ രണ്ട് നേരവും നന്നായി നനച്ചു. ചാണകവും എല്ലുപൊടിയും മാത്രമായിരുന്നു വളം. വളര്‍ച്ചക്കനുസരിച്ച് മണ്ണ് കൂട്ടി. വിഷമില്ലാത്ത പച്ചക്കറികളുടെ വിളവെടുപ്പിനായി കാത്തിരിക്കുകയാണ് താരം.
ചെന്നൈ വത്സരവാക്കത്തെ 35 സെന്‍റ് പുരയിടത്തിലെ വീടിൻ്റ മട്ടുപ്പാവില്‍ കൃഷി ചെയ്ത പരിചയം വെച്ച് ജയറാം തന്നെ കൃഷിയ്ക്ക് മേൽനോട്ടം വഹിച്ചു. കേരളത്തിൽ നിന്ന് മേല്‍ത്തരം വിത്തുകള്‍ സംഘടിപ്പിച്ചു. ആദ്യം മണ്ണ് കിളച്ച് ചാണകവും ചകിരിച്ചോറും ചാരവും കുമ്മായവും ചേര്‍ത്ത് പാകമാക്കി. മേയ് മുതൽ കൃത്യമായി പരിപാലനം തുടങ്ങി.
തുടർച്ചയായ മഴയിൽ വെണ്ടാ ചീര, പാവൽ ഒക്കെ നശിച്ചത് കാളിദാസന് ഏറെ വിഷമം ഉണ്ടാക്കിയിരുന്നു. പക്ഷേ കൃഷിയിൽ നൈപുണ്യം തെളിയിച്ച ജയറാം കൃത്യമായ നിർദ്ദേശങ്ങൾ നൽകി. മണ്ണിലും ഗ്രോ ബാഗിലുമാണ് കൃഷി ചെയ്യുന്നത്. ഓണത്തിന് ഇക്കുറി ഒരുപച്ചക്കറിയും പുറത്തുനിന്ന് വാങ്ങേണ്ടതില്ല. കൃഷി സൂപ്പർ ഹിറ്റായതോടെ തുടരാൻ തന്നെയാണ് കാളിദാസൻ്റെ തീരുമാനം

