എറണാകുളം : കളമശേരിയില്‍ ബാങ്ക് ഉദ്യോഗസ്ഥർ ആളില്ലാത്ത സമയത്തെത്തി വീട് ജപ്തി ചെയ്തതോടെ പെരുവഴിയിലായി കുടുംബം.വീട്ടില്‍ ആളില്ലാത്തതിനാല്‍ വീട് കുത്തിത്തുറന്നാണ് എസ് ബി ഐ അധികൃതർ വീടിനുളളില്‍ കയറിയത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അധികൃതർ വീട്ടിലെത്തി ജപ്തി ചെയ്ത് പോകുകയായിരുന്നുവെന്ന് കുടുംബനാഥന്‍ അജയന്‍ പറഞ്ഞു.
വീടിനുളളില്‍ കയറാനാകാതെ അജയനും ഭാര്യയും
.ഒക്ടോബർ 24ന് രാവിലെ ജോലിക്ക് പോയ ഭാര്യയും ഭർത്താവും പഠിക്കുന്ന മക്കളും തിരികെയെത്തിയപ്പോഴാണ് ഗേറ്റടക്കം ബാങ്ക് പൂട്ടിയിരിക്കുന്നത് കണ്ടത്. വസ്ത്രങ്ങളടക്കം എല്ലാ സാധനങ്ങളും വീടിനുളളിലാണുളളത്. പൂട്ടിയ വീടിനുളളില്‍ കയറാനാകാതെ പുറത്ത് നില്‍ക്കുകയാണ് അജയനും ഭാര്യയും കുട്ടികളും. 2014 ലാണ് എസ് ബി ഐയുടെ എംജി റോഡ് ശാഖയില്‍ നിന്ന് അജയൻ 27 ലക്ഷം ലോണ്‍ എടുത്തത്. ബെഹ്റിനില്‍ ജോലി ചെയ്യവേ 14 ലക്ഷം തിരിച്ചു അടച്ചു. പ്രവാസിയായിരുന്ന അജയന് കോവിഡില്‍ ഗള്‍ഫിലെ ജോലി നഷ്ടം ആയി. പിന്നീട് നാട്ടിലേക്ക് മടങ്ങി. ഈ സമയത്ത് ലോണ്‍ അടവ് മുടങ്ങുകയായിരുന്നു.
