തിരുവനന്തപുരം : മാധ്യമങ്ങളെ കാണാത്തതിൽ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. മാധ്യമങ്ങളെ കാണാതിരുന്നതല്ല. ഇടവേള എടുത്തത് മാത്രമാണ്. കാണേണ്ട എന്നായിരുന്നെങ്കിൽ ഇപ്പോഴും കാണുമായിരുന്നില്ല. ശബ്ദത്തിന് ചെറിയ പ്രശ്‌നമുണ്ടായതും ഒരു ഘടകമാണ്. മുഖ്യമന്ത്രി പ്രതികരിച്ചു.
പുതുപ്പള്ളി ഉപതെരഞ്ഞടുപ്പ് ഫലത്തിൽ എൽഡിഎഫിന്റെ പരാജയത്തെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു. പുതുപ്പള്ളിയിലെ വിജയത്തെ കുറിച്ച് എല്ലാവരും ചർച്ച ചെയ്തുകഴിഞ്ഞതാണ്. വ്യത്യസ്തമായൊരു വിലയിരുത്തൽ തനിക്കില്ല. പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടിയുടെ വിയോഗത്തിന് പിന്നാലെയുള്ള പ്രത്യേക സാഹചര്യമായിരുന്നു. അത് തന്നെയാണ് തെരഞ്ഞെടുപ്പ് ഫലത്തിലും കണ്ടത്.
മന്ത്രിസഭ പുനഃസംഘടന എന്നത് മാധ്യമങ്ങളുണ്ടാക്കിയതാണെന്നും മുഖ്യമന്ത്രി വിമർശിച്ചു. ഇതിൽ എൽഡിഎഫിൽ ഒരു ചർച്ചയുമുണ്ടായിട്ടില്ല. മുൻകൂട്ടി എന്തെങ്കിലും തീരുമാനിച്ചിട്ടുണ്ടെങ്കിൽ അത് പാർട്ടി കൃത്യസമയത്ത് തന്നെ നടപ്പിലാക്കും. ഉമ്മൻചാണ്ടിക്കെതിരെ സോളാർ കേസിൽ കെ ബി ഗണേഷ്‌കുമാർ ഗൂഡാലോചന നടത്തിയെന്നതിനെ പറ്റിയുള്ള മാധ്യമങ്ങളുടെ ചോദ്യത്തിനും അദ്ദേഹം മറപടി പറഞ്ഞു. ചില സ്ഥാനങ്ങൾക്ക് വേണ്ടി ചിലർ ഗൂഡനീക്കങ്ങൾ നടത്തിയെന്നതൊക്കെ പുറത്തുവന്ന കാര്യമാണല്ലോ എന്നും അടിയന്തര പ്രമേയം കൊണ്ടുവന്നപ്പോഴുള്ള യുഡിഎഫിന്റെ ഉദ്ദേശം എന്തായിരുന്നെന്നും അദ്ദേഹം ചോദിച്ചു.

