കരുവന്നൂർ സഹകരണ ബാങ്ക് ക്രമക്കേട് കേസിൽ 150 കോടി രൂപയുടെ തട്ടിപ്പ് നടന്നതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. എസ്ടി ജ്വല്ലറി ഉടമയുടെ വീട്ടിൽ നിന്ന് 800 ഗ്രാം സ്വർണവും അഞ്ചര ലക്ഷം രൂപയും പിടികൂടിയെന്ന് ഇ ഡി വ്യക്തമാക്കുന്നു. ക്രമക്കേടിന്റെ മറവിൽ കൊച്ചി സ്വദേശി ദീപക്കിൽ നിന്ന് അഞ്ച് കോടി രൂപ തട്ടിയെടുത്തതിന്റെ 9 രേഖകൾ പിടിച്ചെന്നും കേസിലെ മുഖ്യപ്രതി പി സതീഷ്കുമാറിന്റെ പേരിലുള്ള ബിനാമി സ്വത്തുക്കളുടെ 25ലധികം രേഖകൾ കണ്ടെത്തിയെന്നും ഇ ഡി വ്യക്തമാക്കി.
മുഖ്യപ്രതി സതീഷ് കുമാറിനെതിരെ ഗുരുതര കണ്ടെത്തലുകളാണ് ഇഡി റിമാന്റ് റിപ്പോർട്ടിലുള്ളത്. കരുവന്നൂരിന് പുറമേ കൂടുതൽ ബാങ്കുകളിൽ തട്ടിപ്പ് നടന്നിട്ടുണ്ടെന്നും സിപിഐഎം നിയന്ത്രണത്തിലുള്ള ബാങ്കുകളിലാണ് ക്രമക്കേട് ഏറെയെന്നും ഇഡി വ്യക്തമാക്കുന്നു. രാഷ്ട്രീയ നേതാക്കളും പൊലീസ് ഉദ്യോഗസ്ഥരും തട്ടിപ്പിന് സതീഷ് കുമാറിനെ സഹായിച്ചെന്നും റിമാൻഡ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. കേസിൽ സിപിഐഎമ്മിനെ കൂടുതൽ പ്രതിരോധത്തിലാക്കുന്നതാണ് റിമാൻഡ് റിപ്പോർട്ട്.
പി.സതീഷ്കുമാറിന്റെയും പി.പി കിരണിന്റെയും റിമാൻഡ് റിപ്പോർട്ടിലാണ് ഗുരുതര പരാമർശങ്ങൾ ഉള്ളത്. സതീശന്റെ നേതൃത്വത്തിൽ വായ്പ തട്ടിപ്പ് നടന്നത് കരുവന്നൂരിൽ മാത്രമല്ല. മറ്റ് നിരവധി ബാങ്കുകളിലും ക്രമക്കേട് നടന്നു. സിപിഐഎം നിയന്ത്രണത്തിലുള്ള ബാങ്കുകളാണ് ഇവയിൽ ഏറെയും. രാഷ്ട്രീയ നേതാക്കളും പൊലീസ് ഉദ്യോഗസ്ഥരും പി.സതീഷ്കുമാറിനെ സഹായിച്ചതായും ഇഡി ചൂണ്ടിക്കാട്ടുന്നു.



