റഷ്യന്‍ അധീശത്വമുണ്ടായിരുന്ന ഭൂരിപക്ഷം മേഖലകളും യുക്രൈന്‍ തിരിച്ചുപിടിച്ചതായി സൂചന

കീവ്: യുക്രൈന്‍ അധിനിവേശം എട്ടുമാസം പിന്നിടുമ്പോള്‍ റഷ്യന്‍ ആധിപത്യത്തിനു വന്‍ തിരിച്ചടിയേറ്റതായി പുതിയ ഭൂപട അവലോകനം. റഷ്യന്‍ അധീശത്വമുണ്ടായിരുന്ന ഭൂരിപക്ഷം മേഖലകളും യുക്രൈന്‍ തിരിച്ചുപിടിച്ചതായി സൂചന.

മാര്‍ച്ചിലെയും നവംബറിലെയും സ്ഥിതി താരതമ്യം ചെയ്ത് എ.ബി.സി. ന്യൂസിന്റെ വിദേശകാര്യ ലേഖകന്‍ ജെയിംസ് ലോങ്മാന്‍ ട്വിറ്ററില്‍ പങ്കുവച്ച രണ്ടു ഭൂപടങ്ങള്‍, യുക്രെയ്ന്‍ അവരുടെ 50 ശതമാനം പ്രദേശവും തിരിച്ചുപിടിച്ചുവെന്നാണു സൂചിപ്പിക്കുന്നത്.

സമ്പൂര്‍ണ സൈനിക വിജയം സാധ്യമാണെന്ന് യുക്രൈന്‍ കരുതുന്നതായി ലോങ്മാന്‍ ട്വീറ്റ് ചെയ്തിട്ടുമുണ്ട്. റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിന്റെ അധീശത്വം അംഗീകരിക്കുകയെന്ന നിലയിലുള്ള അനുരഞ്ജനചര്‍ച്ചകളോടു യുക്രൈനു താല്‍പര്യമില്ല. യുദ്ധത്തിന്റെ തുടക്കത്തില്‍ റഷ്യ പിടിച്ചെടുത്തതിന്റെ 50 ശതമാനവും ഇതിനകം യുക്രൈന്‍ തിരിച്ചുപിടിച്ചു കഴിഞ്ഞെന്നും ലോങ്മാന്‍ പറയുന്നു.

ഖെര്‍സണിന്റെ നിയന്ത്രണം കഴിഞ്ഞയാഴ്ച യുക്രൈന്‍ തിരിച്ചുപിടിച്ചതോടെ പട്ടാളക്കാര്‍ നഗരമധ്യത്തില്‍ അവരുടെ പതാക ഉയര്‍ത്തിയിരുന്നു. യുക്രൈന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി ഇന്നലെ ഖെര്‍സണ്‍ സന്ദര്‍ശിക്കുകയും ചെയ്തു. യുക്രൈന്‍ സൈനികരെ അഭിസംബോധന ചെയ്യവേ, റഷ്യയ്‌ക്കെതിരായ യുദ്ധത്തില്‍ പിന്തുണച്ച നാറ്റോയ്ക്കും മറ്റു സഖ്യകക്ഷികള്‍ക്കും സെലന്‍സ്‌കി നന്ദി പറഞ്ഞു. നാം മുന്നോട്ടു നീങ്ങുകയാണ്. സമാധാനത്തിനു നമ്മള്‍ തയാറാണ്; രാജ്യത്തിന്റെ മുഴുവന്‍ സമാധാനത്തിനും-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →