ന്യൂഡല്‍ഹി: ധാരണകള്‍ കാറ്റില്‍പറത്തി അതിര്‍ത്തിയില്‍ വന്‍ സന്നാഹങ്ങളുമായി ചൈന വീണ്ടും പ്രകോപനം സൃഷ്ടിക്കുന്നു. ചതിപ്രയോഗം ഇനിയുമുണ്ടായാല്‍ തിരിച്ചടിക്കാന്‍ ഇന്ത്യന്‍ സൈന്യം തയ്യാറെടുക്കുകയാണ്. ഇതിന്റെ ഭാഗമായി ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന മേഖലകളില്‍ ഇന്ത്യ കൂടുതല്‍ സേനയെ വിന്യസിച്ചുതുടങ്ങി. 3488 കിലോമീറ്റര്‍ നീളമുള്ള നിയന്ത്രണരേഖയില്‍ സൈന്യത്തിനു പുറമേ ഇന്തോ- ടിബറ്റന്‍ ബോര്‍ഡര്‍ പോലീസിനെയും വിന്യസിക്കുന്നുണ്ട്. അതിര്‍ത്തി മേഖലയില്‍ ചൈന നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തുടരുന്ന സാഹചര്യത്തിലാണ് ഈ നടപടി.
മിലിട്ടറി ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജനറല്‍ ലഫ്. ജനറല്‍ പരംജിത് സിംഗും ഐടിബിപി മേധാവി എസ് എസ് ദേശ്വാളും ശനിയാഴ്ച ലേയില്‍ നിരീക്ഷണം നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കൂടുതല്‍ ഐടിബിപി കമ്പനികളെ അതിര്‍ത്തിയില്‍ നിയോഗിക്കാന്‍ തീരുമാനിച്ചത്. അതിര്‍ത്തിയില്‍ സൈന്യത്തിന്റെ പിന്തുണയ്ക്കായി ഒരു പ്ലാറ്റൂണിനു പകരം ഇനി ഒരു കമ്പനിയെ നിയോഗിക്കും. ഒരു പ്ലാറ്റൂണില്‍ 30ഉം കമ്പനിയില്‍ 100ഉം ജവാന്മാരാണ് ഉള്‍പ്പെടുക.
ലഡാക്കിലെ ഗല്‍വാന്‍ താഴ്വര, ഹോട്ട് സ്പ്രിങ്സ്, പാങോങ് സെ എന്നിവിടങ്ങളില്‍ ഇപ്പോഴും സംഘര്‍ഷസാധ്യത നിലനില്‍ക്കുകയാണ്. 2020 ഏപ്രില്‍ 30ലെ സ്ഥിതി നിലനിര്‍ത്തണമെന്നാണ് ഇന്ത്യ ആവശ്യപ്പെടുന്നത്. ചൈന ഇതിനോട് അനുകൂലമായാണ് ആദ്യം പ്രതികരിച്ചത്. എങ്കിലും ചൈനീസ് മേഖലയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും നിര്‍ബാധം തുടരുകയാണ്.




