.
ന്യൂഡൽഹി: 2012-ൽ കേരളതീരത്ത് രണ്ട് മത്സ്യത്തൊഴിലാളികളെ ഇറ്റാലിയൻ നാവികർ വെടിവെച്ചുകൊന്ന കേസിൽ ബോണ്ടായി കെട്ടിവെച്ച മൂന്നുകോടി രൂപ മടക്കിനൽകണമെന്നവശ്യപ്പെട്ട് കപ്പലുടമകൾ സുപ്രീംകോടതിയെ സമീപിച്ചു. ‘എൻ റിക്കാ ലെക്സി’ എന്ന കപ്പലിന്റെ ഉടമയുടെ ഹർജിയിൽ, കൊല്ലപ്പെട്ട മത്സ്യത്തൊഴിലാളികളിലൊരാളുടെ ഭാര്യയ്ക്ക് സുപ്രീംകോടതി തിങ്കളാഴ്ച നോട്ടീസയച്ചു.
മൂന്നു കോടി രൂപ കെട്ടിവെക്കാൻ 2012 മേയ് രണ്ടിന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു
കേരളാ ഹൈക്കോടതി രജിസ്ട്രാർ ജനറലിന് മുൻപാകെ മൂന്നു കോടി രൂപ കെട്ടിവെക്കാൻ 2012 മേയ് രണ്ടിന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. കോടതിയോ അന്വേഷണ ഉദ്യോഗസ്ഥരോ ആവശ്യപ്പെടുമ്പോൾ കപ്പലും അതിലെ ആറു ജീവനക്കാരും ഹാജരാകാനുള്ള ഉറപ്പിനായാണ് തുക കെട്ടിവെപ്പിച്ചത്. ഈ ഉത്തരവിൽ ഭേദഗതി തേടിയാണ് ഉടമകൾ സുപ്രീംകോടതിയിലെത്തിയത്.
തെളിവുകളില്ലെന്നു ചൂണ്ടിക്കാട്ടി അവരെ പിന്നീട് ഇറ്റാലിയൻ കോടതി വെറുതേവിട്ടു.
2012 ഫെബ്രുവരി 15-നാണ് എൻ റിക്ക ലെക്സി എന്ന കപ്പലിൽ വന്ന ഇറ്റാലിയൻ നാവികർ മത്സ്യത്തൊഴിലാളികളെ വെടിവച്ചുകൊന്നത്. തുടർന്ന് ദീർഘകാലം നിയമപോരാട്ടങ്ങൾക്കൊടുവിൽ ഇന്ത്യയിലെ കേസ് അവസാനിപ്പിച്ച സുപ്രീംകോടതി ഇറ്റാലിയൻ നാവികർക്കെതിരേ അവരുടെ രാജ്യത്ത് വിചാരണ നടത്താമെന്ന് പറഞ്ഞിരുന്നു. തെളിവുകളില്ലെന്നു ചൂണ്ടിക്കാട്ടി അവരെ പിന്നീട് ഇറ്റാലിയൻ കോടതി വെറുതേവിട്ടു.
ഒത്തുതീർപ്പ് വ്യവസ്ഥപ്രകാരം ഇറ്റലി പത്തുകോടി രൂപ കെട്ടിവെച്ചിരുന്നു
. ഇന്ത്യയിലെ ഒത്തുതീർപ്പ് വ്യവസ്ഥപ്രകാരം ഇറ്റലി പത്തുകോടി രൂപ കെട്ടിവെച്ചിരുന്നു. അതിൽനിന്ന് കൊല്ലപ്പെട്ട രണ്ട് മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾക്ക് നാലുകോടി വീതവും ബോട്ട് ഉടമയ്ക്ക് രണ്ട് കോടിയും നൽകി. ബോട്ടുടമയ്ക്ക് കിട്ടിയ രണ്ടുകോടിയിൽനിന്ന്, പരിക്കേറ്റ ഏഴ് മത്സ്യത്തൊഴിലാളികൾക്ക് അഞ്ച് ലക്ഷം രൂപ വീതം നൽകാനും പിന്നീട് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു



