ലണ്ടന്‍: എലിസബത്ത് രാജ്ഞി അന്തരിച്ചതും രാജാധികാരം കിരീടാവകാശിയായ ചാള്‍സിന് കൈവന്നു. ഒരുവിധ ആഘോഷങ്ങളുമില്ലാതെ. പക്ഷേ, കിരീടധാരണത്തിന് ഇനി ഒട്ടേറെ ചടങ്ങുകള്‍ ബാക്കിയാണ്. ചാള്‍സ് മൂന്നാമന്‍ എന്ന പേരിലാകും രാജാവ് അറിയപ്പെടുക. സിംഹാസനാരോഹണം കഴിഞ്ഞാല്‍ പേരു മാറ്റാനും ചാള്‍സിന് അധികാരമുണ്ട്. പ്രിന്‍സ് ഓഫ് വെയ്ല്‍സ് പട്ടം മകന്‍ വില്യമിനാണ്. രാജാവാണ് പട്ടം നല്‍കേണ്ടത്.
ചാള്‍സിന്റെ അധികാരമേല്‍ക്കലോടെ പത്നി കാമില രാജപത്നിയാകും. രാജാവിന്റെ സിംഹാസനാരോഹണം സെപ്റ്റംബർ 10 ന് നടക്കും. ലണ്ടനിലെ സെന്റ് ജെയിംസ് പാലസിലാണ് ചടങ്ങ്. മുതിര്‍ന്ന എം.പിമാരടങ്ങുന്ന അസഷന്‍ കൗണ്‍സില്‍ മുമ്പാകെയാണ്ചടങ്ങുകള്‍. കോമണ്‍വെല്‍ത്ത് ഹൈക്കമ്മിഷണര്‍മാര്‍, ലോഡ് മേയര്‍ ഓഫ് ലണ്ടന്‍ തുടങ്ങിയവരും അസഷന്‍ കൗണ്‍സിലിന്റെ ഭാഗമാണ്. 700 പേര്‍ക്ക് പങ്കെടുക്കാമെങ്കിലും വളരെക്കുറച്ചുപേര്‍ക്കേ ക്ഷണമുണ്ടാകൂ. കിരീടധാരണം പിന്നീട് നടക്കും. 1952 ഫെബ്രുവരിയില്‍ എലിസബത്തിനു രാജ്ഞിസ്ഥാനം ലഭിച്ചെങ്കിലും 1953 ജൂണിലായിരുന്നു കിരീടധാരണം. വെസ്റ്റ്മിന്‍സ്റ്റര്‍ ആബിയിലാകും കിരീടധാരണ ചടങ്ങുകള്‍ നടക്കുക. 900 വര്‍ഷമായി ഇവിടെയാണ് ഈ ചടങ്ങ് നടക്കുന്നത്. 40 രാജാവ്/രാജ്ഞിമാരാണ് ഇതുവരെ കിരീടധാരണം നടത്തിയിട്ടുള്ളത്.ആംഗ്ലിക്കന്‍ സഭാ ചട്ടങ്ങള്‍ അനുസരിച്ചാകും കിരീടധാരണം. ചടങ്ങിനൊടുവില്‍ കാന്റബറി ആര്‍ച്ച്ബിഷപ് ജസ്റ്റിന്‍ വെല്‍ബൈയാകും കിരീടം ധരിപ്പിക്കുക. 1661 മുതല്‍ ഉപയോഗിക്കുന്ന സെന്റ് എഡ്വേര്‍ഡ് കിരീടമാകും ചാള്‍സ് മൂന്നാമനെ അണിയിക്കുക. 2.3 കിലോഗ്രാം ഭാരമുള്ള കിരീടം സ്വര്‍ണത്തില്‍ തീര്‍ത്തതാണ്. വജ്രങ്ങള്‍ പതിപ്പിച്ച കിരീടം പുതിയ രാജാവ്/രാജ്ഞി അധികാരമേല്‍ക്കുമ്പോള്‍ മാത്രമാകും ധരിക്കുക. സിംഹാസനാരോഹണത്തെ തുടര്‍ന്നു കോമണ്‍വെല്‍ത്തിന്റെ അധ്യക്ഷനായി ചാള്‍സ് മാറും.



