പശുവിനെ അക്രമിക്കുന്നവര്‍ക്ക്‌ കടുത്ത ശിക്ഷ നല്‍കണമെന്ന്‌ അലഹബാദ്‌ ഹൈക്കോടതി

ലഖ്‌നൗ : പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കുന്നതിന്‌ പാര്‍ലമെന്റ് നിയമം പാസാക്കണമെന്നും ഗോസംരക്ഷണം ഹിന്ദുക്കളുടെ മൗലീകാവകാശമാക്കണമെന്നും അലഹബാദ്‌ ഹൈക്കോടതി. പശുക്കളെ അക്രമിക്കുന്നവര്‍ക്ക്‌ കടുത്ത ശിക്ഷ നല്‍കണമെന്നും കോടതി പറഞ്ഞു. ഹൈക്കോടതിയിലെ സിംഗിള്‍ ജഡ്‌ജ്‌ ശേഖര്‍കുമാര്‍ യാദവിന്‍റേതാണ്‌ വിധി.

ഉത്തര്‍ പ്രദേശിലെ ഗോവധം തടയല്‍ നിയമം ലംഘിച്ചതിന്‌ അറസ്‌റ്റിലായ ജാവേദിന്‌ ജാമ്യം നിഷേദിച്ചുകൊണ്ടാണ്‌ അലഹബാദ്‌ ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ നിരീക്ഷണം. ഇന്ത്യയുടെ സംസ്‌കാരവുമായി ബന്ധപ്പെട്ടതാണ്‌ പശുവെന്ന്‌ ജസ്റ്റീസ്‌ ശേഖര്‍കുമാര്‍ യാദവ്‌ അഭിപ്രായപ്പെട്ടു. ഗോസംരക്ഷണം ഏതെങ്കിലും ഒരുമതത്തിന്റെ മാത്രം കടമയല്ല. ഇന്ത്യയുടെ സംസ്‌കാരം സംരക്ഷിക്കേണ്ടത്‌ എല്ലാ മതത്തിലും പെട്ട പൗരന്മാരുടെ കടമയാണ്‌. അതിനാല്‍ പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

വ്യത്യസ്ഥ മതവിഭാഗങ്ങളും ആചാരങ്ങളും ഉണ്ടെങ്കിലും ഒരേതരത്തില്‍ പൗരന്മാര്‍ ചിന്തിക്കുന്ന രാജ്യമാണ്‌ ഇന്ത്യയെന്നും ജാമ്യാപേക്ഷ തളളിക്കൊണ്ട്‌ കോടതി വ്യക്തമാക്കി. മുമ്പും ഇതേകുറ്റത്തി്‌ന്‌ അറസ്റ്റിലായിട്ടുളള ജാവേദിന്‌ ജാമ്യം അനുവദിച്ചാല്‍ സാമൂഹ്യ സൗഹാര്‍ദ്ദം തകരുമെന്നും കോടതി അഭിപ്രായപ്പെട്ടു. ഉത്തര്‍ പ്രദേശിലെ ഗോശാലകളുടെ ശോചനീയമായ അവസ്ഥയും ഉത്തരവില്‍ ജഡ്‌ജ്‌ പരാമപര്‍ശിച്ചിട്ടുണ്ട്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →