ന്യൂഡല്‍ഹി: കൊവിഡ് ചികിത്സയുമായി ബന്ധപ്പെട്ട ഉപകരങ്ങള്‍ക്കുള്ള ജി എസ് ടി 12ല്‍ നിന്ന് അഞ്ച് ശതമാനമായി കുറച്ച് ജി എസ് ടി കൗൺസിൽ.
കൊവിഡ് പ്രതിരോധ വാക്‌സിനെ ജി എസ് ടിയില്‍ നിന്ന് ഒഴിവാക്കില്ല. ബ്ലാക്ക് ഫംഗസ് ചികിത്സക്കുള്ള ആംഫോടെര്‍സിന്‍ ബി മരുന്നിനെയും കോവിഡ് ചികിത്സക്കുള്ള ടോസിലിസുമാബ്-നെയും ജി എസ് ടിയില്‍ നിന്ന് ഒഴിവാക്കി. ധനമന്ത്രി നിര്‍മല സീതാരാമന്റെ നേതൃത്വത്തില്‍ 12/06/21 ശനിയാഴ്ച ചേര്‍ന്ന 44-ാമത് ജി എസ് ടി കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം.
വെന്റിലേറ്റര്‍, മെഡിക്കല്‍ ഗ്രേഡ് ഓക്സിജന്‍, കൊവിഡ് പരിശോധന കിറ്റ്, ഓക്സിജന്‍ കോണ്‍സന്‍ട്രേറ്റ്, ബൈപാപ്പ് മെഷീന്‍ എന്നിവയുടെ ജി എസ് ടിയാണ് 12ല്‍ നിന്ന് അഞ്ച് ശതമാനമാക്കിയത്. ആംബുലന്‍സ് സേവനത്തിനുള്ള നിരക്ക് 28 ശതമാനത്തില്‍ നിന്ന് 12 ശതമാനമാക്കി കുറച്ചു. ഇലക്ട്രി ചൂളയുടെയും താപനില പരിശോധിക്കുന്നതിനുള്ള ഉപകരണങ്ങളുടെയും നിരക്ക് അഞ്ചു ശതമാനമാക്കി കുറച്ചു.
മരുന്ന്, ഓക്സിജന്‍, ഓക്സിജന്‍ നിര്‍മാണത്തിനുള്ള ഉപകരണം, പരിശോധന കിറ്റും മറ്റുള്ളവയും എന്നിങ്ങനെ നാല് വിഭാഗങ്ങളിലായി തിരിച്ചാണ് ഇളവ് നല്‍കിയിട്ടുള്ളത്. പുതുക്കിയ നിരക്കുകള്‍ സെപ്റ്റംബര്‍ 30വരെയാകും ബാധകമാകുക.

