രണ്ടാം പിണറായി സർക്കാർ; 20 ൽ 12 മന്ത്രിമാരുടെ പേരിൽ ക്രിമിനല്‍ കേസ്; മന്ത്രിമാരിൽ മൂന്നിൽ രണ്ടും കോടിപതികൾ

തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭയില്‍ 20 പേരില്‍ 12 പേര്‍ക്കെതിരെ ക്രിമിനല്‍ കേസുകളുണ്ടെന്നാണ് കണ്ടെത്തല്‍. ഇതില്‍ 5 പേരിലുള്ളത് ഗുരുതരമായ ക്രിമിനല്‍ കേസുകളാണ്.തെരഞ്ഞെടുപ്പ് സത്യവാങ്മൂലങ്ങള്‍ പരിശോധിച്ചാണ് വിവരങ്ങള്‍ വിലയിരുത്തിയത്. എന്നാൽ വി ശിവൻകുട്ടിയുടെ പൂര്‍ണവിവരങ്ങള്‍ ലഭ്യമല്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ നാമനിര്‍ദേശ പത്രികക്കൊപ്പം നല്‍കിയ സത്യവാങ്മൂലങ്ങള്‍ പരിശോധിച്ച് അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റീഫോംസ്, കേരള ഇലക്ഷന്‍ വാച്ച് എന്നിവയാണ് വിവരങ്ങള്‍ ക്രോഡീകരിച്ചത്.

സിപിഐഎം മന്ത്രിമാരില്‍ 7 പേര്‍ക്കെതിരെ ക്രിമിനല്‍ കേസുകളുണ്ട്. അതില്‍ 4 എണ്ണവും ഗുരുതരകേസുകളാണ്. സിപിഐയുടെ 3 മന്ത്രിമാര്‍ക്കെതിരെയാണ് കേസ് നിലനില്‍ക്കുന്നത്.

ജനാധിപത്യ കേരള കോണ്‍ഗ്രസ് മന്ത്രിക്കെതിരേയും കേസ് നിലനില്‍ക്കുന്നുണ്ട്. 5 വര്‍ഷമോ അതില്‍ കൂടുതലോ ശിക്ഷ ലഭിക്കാവുന്നതാണ് ഗുരുതര കുറ്റകൃത്യങ്ങള്‍. പൊതുമുതല്‍ നശിപ്പിക്കല്‍, മറ്റു ജാമ്യമില്ലാ കുറ്റങ്ങള്‍, കൊലകുറ്റം, വനികള്‍ക്കെതിരായ അതിക്രമം എന്നിവ ഉള്‍പ്പെടും.

മന്ത്രിമാരില്‍ മൂന്നില്‍ രണ്ടും (65 ശതമാനം) കോടിപതികളാണ്. മന്ത്രിമാരുടെ ശരാശരി ആസ്തി 2.55 കോടിരൂപയാണ്. താനൂര്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നും വിജയിച്ച വി അബ്ദുറഹ്മാന്‍ ഏറ്റവും സമ്പന്നന്‍. 17.17 കോടി രൂപയാണ് സ്വത്ത്. അതേസമയം ചേര്‍ത്തലയെ പ്രതിനിധാനം ചെയ്യുന്ന പി പ്രസാദാണ് ആസ്തിയില്‍ ഏറ്റവും പിന്നില്‍. 14.48 ലക്ഷമാണ് പ്രസാദിന്റെ ആസ്തി.

സഭയിലെ എട്ട് മന്ത്രിമാര്‍ക്ക് വിദ്യാഭ്യാസം 8 മുതല്‍ 12-ാം ക്ലാസ് വരെയാണ്. 12 പേര്‍ ബിരുദമോ അതിന് മുകളിലോ പാസായവരാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →