കൊല്‍ക്കത്ത: നാരദ കേസ് പ്രതികളെ കസ്റ്റഡിയിലെടുക്കാന്‍ കഴിയാത്തവിധം പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി സംസ്ഥാനത്ത്
ഭീകരാന്തരീക്ഷം സൃഷ്ടിച്ചെന്നു സി.ബി.ഐ.ഹെക്കോടതിയില്‍. കേസ് ബംഗാളിനു പുറത്തേക്കു മാറ്റാന്‍ അനുമതി തേടിയാണു കേന്ദ്ര അന്വേഷണ ഏജന്‍സി കോടതിയെ സമീപിച്ചത്. ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനേത്തുടര്‍ന്ന് നാല് പ്രതികളും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തുടരും. കേസ് ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും. പ്രതികള്‍ നിലവില്‍ പോലീസ് കസ്റ്റഡിയിലാണെന്നും മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിനാല്‍ തങ്ങള്‍ക്കു കസ്റ്റഡിയിലെടുക്കാന്‍ കഴിഞ്ഞില്ലെന്നും സി.ബി.ഐ. കോടതിയെ അറിയിച്ചു.
അക്രമികളടക്കം ആയിരക്കണക്കിനു പേരുമായി ആസൂത്രിതമായാണു മുഖ്യമ്രന്തി സി.ബി.ഐ. ഓഫീസിലെത്തി. മാധ്യമങ്ങളുടെ സാന്നിധ്യവും ഉറപ്പുവരുത്തിയിരുന്നു. അന്വേഷണ ഏജന്‍സിയെ നിയമപരവും സ്വതന്ത്രവുമായി പ്രവര്‍ത്തിപ്പിക്കുന്നതില്‍നിന്നു ഭീഷണിയിലൂടെ പിന്തിരിപ്പിക്കാനുള്ള ആസൂത്രിതനീക്കമാണു നടന്നത്. ഈ സാഹചര്യത്തില്‍, ക്രമസമാധാന പ്രശ്നമുണ്ടാകുമെന്നതിനാല്‍ തങ്ങള്‍ക്കു പ്രതികളെ കസ്റ്റഡിയില്‍ ആവശ്യപ്പെടാന്‍ കഴിഞ്ഞില്ലെന്നും സി.ബി.ഐ. ബോധിപ്പിച്ചു.ഗവര്‍ണര്‍ പ്രോസിക്യൂഷന്‍ അനുമതി നല്‍കിയതിനേത്തുടര്‍ന്നു കഴിഞ്ഞ തിങ്കളാഴ്ചയാണു മന്ത്രിമാരായ ഫിര്‍ഹാദ് ഹക്കിം, സുബ്രത മുഖര്‍ജി, മദന്‍ മിത്ര എം.എല്‍.എ, മുന്‍ എം.എല്‍.എ. സോവന്‍ ചാറ്റര്‍ജി എന്നിവരെ സി.ബി.ഐ. അറസ്റ്റ് ചെയ്തത്. തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേരുകയും പിന്നീട് തൃണമൂലില്‍ തിരിച്ചെത്തുകയും ചെയ്ത നേതാക്കളെ അറസ്റ്റ് ചെയ്തതു കേന്ദ്രത്തിന്റെ പ്രതികാരനടപടിയാണെന്നു മമത ആരോപിക്കുന്നു. നേതാക്കളുടെ അറസ്റ്റിനേത്തുടര്‍ന്ന് മമതയുടെ നേതൃത്വത്തില്‍ കൊല്‍ക്കത്തയിലെ സി.ബി.ഐ. ഓഫീസ് ഉപരോധിച്ചിരുന്നു. തന്നെയും അറസ്റ്റ് ചെയ്യാന്‍ മുഖ്യമന്ത്രി മമത സി.ബി.ഐയെ വെല്ലുവിളിക്കുകയും ചെയ്തിരുന്നു.

