.
വിഴിഞ്ഞം (തിരുവനന്തപുരം): അവധിയിലുളള ജീവനക്കാരുടെ ശമ്പളം എഴുതിയെടുത്തും സാധനങ്ങളെത്തിക്കുന്നവരുടെ പേരില്‍ വാങ്ങുന്ന വിലയേക്കാള്‍ അധികവിലയെഴുതിയും പണം തട്ടിയെടുത്ത റസ്റ്ററന്റ് മാനേജര്‍ അറസ്റ്റില്‍. വിഴിഞ്ഞത്തെ ‘കടല്‍’ റസ്റ്ററന്റിലെ മാനേജരായ കണ്ണൂര്‍ ചിറക്കര സ്വദേശി മുഹമ്മദ് ദില്‍ഷാദി(38)നെയാണ് റസ്റ്ററന്റ് ഉടമയുടെ പരാതിയില്‍ വിഴിഞ്ഞം പോലീസ് അറസ്റ്റ്‌ചെയ്തത്. കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ ഇത്തരത്തില്‍ ഒന്‍പതുലക്ഷം രൂപ പ്രതി തട്ടിയെടുത്തതായി പോലീസ് പറഞ്ഞു.
ഉടമ നടത്തിയ പരിശോധനയിലാണ് മാനേജരുടെ തട്ടിപ്പ് വ്യക്തമായത്.
.സ്ഥാപനത്തിലെ ജീവനക്കാര്‍ അവധിയെടുക്കുന്നദിവസം ആ ജീവനക്കാര്‍ ജോലിയിലുണ്ടെന്ന് കാണിച്ച് അവരുടെ ശമ്പളം വൗച്ചറെഴുതി തട്ടിയെടുക്കുന്നതായിരുന്നു പ്രതിയുടെ രീതി. ഇതിനുപുറമേ റസ്റ്ററന്റിലേക്ക് മത്സ്യം അടക്കം എത്തിക്കുന്ന വിതരണക്കാര്‍ക്ക് യഥാര്‍ഥവില നല്‍കിയശേഷം ഇവരുടെ വൗച്ചറില്‍ ഇരട്ടിവില എഴുതിയും പ്രതി പണം തട്ടിയിരുന്നു. അടുത്തിടെ ഉടമ നടത്തിയ പരിശോധനയിലാണ് മാനേജരുടെ തട്ടിപ്പ് വ്യക്തമായത്. തുടര്‍ന്ന് വിഴിഞ്ഞം പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
എസ്.എച്ച്.ഒ. ആര്‍. പ്രകാശിന്റെ നേത്യത്വത്തില്‍ എസ്.സി.പി.ഒ. വിനയകുമാര്‍, സി.പി.ഒ.മാരായ രജിന്‍, ഷെഫിന്‍ ജോണ്‍ എന്നിവരാണ് പ്രതിയെ അറസ്റ്റുചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
