കാട്ടാക്കട: നിക്ഷേപിച്ച പണം തിരികെ ലഭിക്കാൻ ബാങ്ക് കയറിയിറങ്ങുകയാണ് കാട്ടാക്കട ചൂരക്കാട് രേവതിയില്‍ വിജയശേഖരണ്‍ നായരുടെ ഭാര്യ ശ്രീലേഖ. ഭർത്താവ് വിജയശേഖരന്‍റെ സമ്പാദ്യവും വസ്തുവിറ്റ വകയില്‍ ലഭിച്ച തുകയും ഉള്‍പ്പെടെ കണ്ടല സഹകരണ ബാങ്കില്‍ നിക്ഷേപിച്ചിരുന്നു. ഭർത്താവിന്‍റെയും മകളുടെയും പേരിലായിരുന്നു പണം നിക്ഷേപിച്ചത്. കണ്ടല സഹകരണ ബാങ്കില്‍ നിക്ഷേപിച്ച പണം തിരികെ കിട്ടാതെ വന്നതോടെ ശ്രീലേഖ മുഖ്യമന്ത്രിക്ക് പരാതി നല്‍കി . മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും ലഭിച്ചതാകട്ടെ ഒരുവർഷം മുമ്പ് വിരമിച്ച ഉദ്യാഗസ്ഥനെ ബന്ധപ്പെടാൻ നിർദേശിച്ചുളള മെസേജ് .
നിരവധി തവണ ബാങ്കില്‍ കയറി ഇറങ്ങിയെങ്കിലും അനുകൂല നടപടി ഉണ്ടായില്ല.
2023 മകളുടെ വിവാഹം നിശ്ചയിച്ച് തീയതി കുറിച്ചതാണ്. അന്ന് തുക കിട്ടാതായതോടെ വിവാഹം മുടങ്ങി. തുടർന്ന് നിരവധി തവണ ബാങ്കില്‍ കയറി ഇറങ്ങിയെങ്കിലും അനുകൂല നടപടി ഉണ്ടായില്ല. ഇതിനിടെ വിജയശേഖരന് അടിയന്തര ശസ്ത്രക്രിയ വേണ്ടി വന്നു അപ്പോഴും തങ്ങളുടെ ആവശ്യം ബാങ്ക് അവഗണിച്ചു എന്ന് കുടുംബം പറയുന്നു. അടുത്ത ഡിസംബറില്‍ മകളുടെ വിവാഹം നടത്താൻ തീരുമാനിച്ച പ്രകാരം ബാങ്കിനെ സമീപിച്ചപ്പോഴും നടപടിയുമുണ്ടായില്ല.
അസിസ്റ്റന്‍റ് റെജിസ്ട്രാർക്ക് പരാതി കൈമാറിയിട്ടുണ്ടെന്ന് മെസേജ്
തുടർന്നാണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. അടിയന്തരമായി തുക ലഭിക്കാൻ നടപടി ഉണ്ടാക്കണമെന്നാണ് അപേക്ഷയിൽ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ അസിസ്റ്റന്‍റ് റെജിസ്ട്രാർക്ക് പരാതി കൈമാറിയിട്ടുണ്ടെന്നും അവിടെ ബന്ധപ്പെടാനും കാണിച്ചായിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് മെസേജ് വന്നത്. അതുപ്രകാരം നമ്പറില്‍ ബന്ധപെട്ടപ്പോഴാണ് ഒരു വർഷം മുൻപ് വിരമിച്ച ഉദ്യോഗസ്ഥന്‍റെ പേരും അദ്ദേഹത്തിന്‍റെ സ്വകാര്യ നമ്പരുമാണ് മുഖ്യ മന്ത്രിയുടെ ഓഫീസില്‍ നിന്നും ലഭിച്ചതെന്ന് മനസിലായത്. ഇനിയിപ്പോ ആരെ കാണണം ആർക്ക് പരാതി കൊടുക്കണം എന്ന ആശങ്കയിലാണ് കുടുംബം