കോഴിക്കോട്: റേഷൻ വ്യാപാരികളുടെ കമ്മീഷന്‍ വിതരണം കുടിശ്ശികയായതോടെ ക്രിസമ്സ് കാലത്ത് റേഷന്‍ കടകള്‍ വഴിയുള്ള അരി വിതരണം മുടങ്ങിയേക്കും. പണം ലഭിക്കാതെ അരിയും ആട്ടയും വാങ്ങി വിതരണം ചെയ്യില്ലെന്നാണ് റേഷന്‍ കടയുടമകള്‍ പറയുന്നത്. നവകേരളാ സദസ്സിലുള്‍പ്പെടെ റേഷന്‍ കടയുടമകള്‍ പരാതി നല്‍കിയിട്ടും കമ്മീഷന്‍ കൃത്യമായി നല്‍കുന്ന കാര്യത്തില്‍ നടപടിയുണ്ടാകുന്നില്ലെന്നാണ് ആക്ഷേപം. പണം സമയത്തിന് കിട്ടിയില്ലെങ്കിൽ വ്യാപാരികൾ ദുരിതത്തിലാകുമെന്ന് റേഷന്‍ ഡീലേഴ്സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ടി മുഹമ്മദലി പ്രതികരിച്ചു.
കിറ്റ് വിതരണം ചെയ്തതിലെ കമ്മീഷന്‍ തുക കുടിശ്ശികയായതില്‍ റേഷന്‍ കടയുടമകള്‍ കോടതിയെ സമീപിച്ചിരിക്കുകയാണ്. ഇതിന് പുറമേ റേഷന്‍ വിതരണം ചെയ്തതില്‍ ഒക്ടോബര്‍, നവംബര്‍ മാസത്തിലെ കമ്മീഷനും കിട്ടിയിട്ടില്ല. ഇതോടെയാണ് കടുത്ത നടപടികളിലേക്ക് റേഷന്‍ കടയുടമകള്‍ കടക്കുന്നത്. ഭക്ഷ്യ സംഭരണ കേന്ദ്രങ്ങളില്‍ മുന്‍കൂര്‍ പണമടച്ചാല്‍ മാത്രമേ അരിയും ആട്ടയുമുള്‍പ്പെടെ റേഷന്‍ വ്യാപാരികള്‍ക്ക് ലഭിക്കൂ. കമ്മീഷന്‍ കിട്ടാത്ത സാഹചര്യത്തില്‍ മുന്‍കൂര്‍ പണമടക്കാന്‍ നിവൃത്തിയില്ലെന്നാണ് റേഷന്‍ കടയുടമകള്‍ പറയുന്നത്.



