തിരുവനന്തപുരം: വയ്പാ കുടിശ്ശിക തിരികെ അടക്കാത്തതിന് , കെ.എസ്.ആർ.ടി.സിക്ക് ജപ്തി നോട്ടിസ് നൽകി കെ.ടി.ഡി.എഫ്.സി. 700 കോടി രൂപയുടെ വയ്പായാണ് കെ.എസ്.ആർ.ടി.സി അടയ്ക്കാനുള്ളത്. പലിശസഹിതം പണം തിരിച്ചടക്കണമെന്നാണ് കെ.ടി.ഡി.എഫ്.സി ആവശ്യപ്പെട്ടിരിക്കുന്നത്. തുക എത്രയും പെട്ടെന്ന് അടച്ചുതീർത്തില്ലെങ്കിൽ സ്ഥാവര ജംഗമവസ്തുക്കൾ ജപ്തി ചെയ്യുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതിനിടെ കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ശമ്പള വിതരണത്തിനായി 40 കോടി രൂപ ഇന്നു ലഭിക്കുമെന്ന് മന്ത്രി ആന്റണി രാജു അറിയിച്ചു.
നേരത്തെ അനുവദിച്ച വായ്പയുടെ തിരിച്ചടവ് മുടങ്ങിയതോടെയാണു ജപ്തി നടപടിയിലേക്കു നീങ്ങാൻ കേരള ട്രാൻസ്‌പോർട്ട് ഡെവലപ്‌മെന്റ് ഫിനാൻസ് കോർപറേഷന്റെ നീക്കം. കെ.ടി.ഡി.എഫ്.സിയും തകർച്ചയുടെ വക്കിലാണുള്ളത്. അതിനാൽ, കെ.എസ്.ആർ.ടി.സിക്കു നൽകിയ പണം തിരിച്ചുപിടിക്കാനാണ് കോർപറേഷൻ നീക്കം. ഇനിയൊരു മുന്നറിയിപ്പ് ഇക്കാര്യത്തിലുണ്ടാകില്ലെന്നും അറിയിച്ചിട്ടുണ്ട്. കോടതിയോ സർക്കാരോ ഇടപെട്ടില്ലെങ്കിൽ ഉടൻ തന്നെ നടപടിയിലേക്കു നീങ്ങിയേക്കും. ജപ്തി നടപടിയുടെ നോട്ടിസ് കെ.എസ്.ആർ.ടി.സിക്ക് നൽകിയിട്ടുണ്ട്.
അതേസമയം, കെ.എസ്.ആർ.ടി.സി ശമ്പള കാര്യത്തിൽ ഇന്നു രാവിലെ ധനമന്ത്രിയുമായി ചർച്ച നടത്തിയതായി ആന്റണി രാജു അറിയിച്ചു. ധനകാര്യ വകുപ്പിൽനിന്ന് പണം ലഭിച്ചാലുടൻ ശമ്പളം നൽകും. കൂപ്പൺ കൊടുക്കരുതെന്ന് ഇന്നലെ നിർദേശിച്ച ഹൈക്കോടതി തന്നെയാണ് കഴിഞ്ഞ വർഷം കൂപ്പൺ കൊടുക്കാൻ ഉത്തരവിട്ടതെന്നും മന്ത്രി പറഞ്ഞു.

