അലിഗഡ്: അയോധ്യയിലെ രാമക്ഷേത്രത്തിനായി 400 കിലോ ഗ്രാം ഭാരമുള്ള കൂറ്റൻ താഴും താക്കോലും നിർമിച്ച് യുപിയിലെ മുതിർന്ന കരകൗശലത്തൊഴിലാളി. താഴുകൾ നിർമിക്കുന്നതിൽ പേരു കേട്ട സത്യപ്രകാശ് ശർമയാണ് കൂറ്റൻ താഴിന് പിന്നിൽ. അധികം വൈകാതെ താഴും താക്കോലും ക്ഷേത്ര കമ്മിറ്റിക്ക് കൈമാറാൻ ഒരുങ്ങുകയാണ് ശർമ.
10 അടി ഉയരവും 4.5 അടി വീതിയും 9.5 ഇഞ്ച് കനവുമുള്ള താഴാണ് അലിഗഡ് സ്വദേശിയായ ശർമ നിർമിച്ചിരിക്കുന്നത്. ഇതിനു വേണ്ടി നാല് അടി നീളമുള്ള താക്കോലും നിർമിച്ചിട്ടുണ്ട്. കഴിഞ്ഞ അലിഗഡ് എക്സിബിഷനിൽ ഈ താഴ് പ്രദർശിപ്പിച്ചിരുന്നു. താഴ് നിർമാണത്തിൽ ഭാര്യ രുക്മിണിയും തനിക്ക് സഹായവുമായി ഒപ്പമുണ്ടായിരുന്നുവെന്ന് ശർമ പറയുന്നു.
ഇതിനു മുൻപ് ആറ് അടി നീളവും 3 അടി വീതിയുമുള്ള താഴ് നിർമിച്ചിട്ടുണ്ട് ഇരുവരും. ഏകദേശം രണ്ട് ലക്ഷം രൂപയാണ് താഴ് നിർമിക്കാനായി വേണ്ടി വന്നതെന്ന് ശർമ പറയുന്നു. അലിഗഡ് നഗരത്തിന് താഴുകളുടെ നഗരം എന്നു മറ്റൊരു വിളിപ്പേര് കൂടിയുണ്ട്. ജോലിയോടുള്ള സ്നേഹമാണ് ഇത്തരമൊരു താഴ് നിർമിക്കാൻ കാരണമായതെന്ന് ശർമ പറയുന്നു. കൈകൾ കൊണ്ട് താഴ് നിർമിക്കുന്നതിൽ പ്രഗത്ഭരാണ് ശർമയുടെ കുടുംബം.
അടുത്ത വർഷം ജനുവരിയിൽ രാമക്ഷേത്രം ഭക്തർക്കായ തുറന്നു കൊടുത്തേക്കും. ഭീമൻ താഴ് ഏതു വിധത്തിൽ പ്രയോജനപ്പെടുത്താൻ കഴിയുമെന്ന് ആലോചിച്ചു കൊണ്ടിരിക്കുകയാണെന്ന് രാം ജന്മഭൂമി തീർത്ത ക്ഷേത്ര ട്രസ്റ്റ് അധികൃതർ പറയുന്നു.



