കോഴിക്കോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പോക്സോ കേസെടുത്തോടെ ഒളിവിൽ പോയ പ്രതിയെ എട്ട് വർഷത്തിന് ശേഷം പിടികൂടി. രാജസ്ഥാനിലെ ജയ്പൂർ സ്വദേശി ബ്രദിലാൽ എന്ന ബ്രദിലാൽ ബർദിയ ആണ് പൊലീസിന്റെ പിടിയിലായത്. കോഴിക്കോട് ടൗൺ പൊലീസ് ആണ് പ്രതിയെ പിടികൂടിയത്. 2015 -ൽ ആണ് കേസിനാസ്പദമായ സംഭവം നടന്നത്. 2023 ജൂലൈ 6 വ്യാഴാഴ്ച യാണ് പ്രതി കോഴിക്കോട് പൊലീസിന്റെ പിടിയിലായത്
16 വയസ്സുള്ള രാജസ്ഥാൻ സ്വദേശിനിയായ കുട്ടിയെ ഇയാൾ അമ്മയുടെ സഹായത്തോടെ പീഡിപ്പിക്കുകയായിരുന്നെന്നാണ് കേസ്. കേസെടുത്തതിനെ തുടർന്ന് ഒളിവിൽ പോയ പ്രതികളെ തെരഞ്ഞ് പൊലീസ് പലവട്ടം രാജസ്ഥാനിലുൾപ്പെടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ അന്വേഷണം നടത്തിയിരുന്നു.
കോഴിക്കോട് വച്ച് ടൗൺ ഇൻസ്പെക്ടർ ബൈജു കെ ജോസ് , എസ്.ഐ മുഹമ്മദ് സിയാദ്, എ എസ്.ഐ മുഹമദ് സബിർ, സീനിയർ സിവിൽ പൊലീസ് ഓഫീസർ രാജേഷ് എസ.വി, സിവിൽ പൊലീസ് ഓഫീസർ മാരായ ബിനുരാജ് കെ, അരുൺ കുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. രണ്ടാം പ്രതിയും പെൺകുട്ടിയുടെ അമ്മയുമായ യുവതിക്കായി അന്വേഷണം തുടരുമെന്ന് പൊലീസ് അറിയിച്ചു.



