കൊല്ലം : ജിയോളജിസ്റ്റെന്ന വ്യാജേന പാറമട ഉടമയിൽനിന്ന് അഞ്ചു ലക്ഷം രൂപ തട്ടിയെടുത്ത യുവാവിനെയും യുവതിയെയും കൊല്ലം സൈബർ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശി രാഹുൽ, കോഴിക്കോട് സ്വദേശിനി നീതു എസ്.പോൾ എന്നിവരാണ് പിടിയിലായത്. ബിടെക് ബിരുദധാരിയായ രാഹുലും എംഎസ്‍സി പഠിച്ച നീതു എസ്.പോളും തന്ത്രപരമായി നടത്തിയ തട്ടിപ്പാണ് കൊല്ലം സൈബർ പൊലീസ് പൊളിച്ചത്. മാസങ്ങൾക്ക് മുൻപ് ജില്ലയുടെ കിഴക്കൻമേഖലയിലെ പാറമട മുതലാളിയെയാണ് പ്രതികൾ പറ്റിച്ച് അഞ്ചു ലക്ഷം രൂപ തട്ടിയെടുത്തത്.
പാറമടയുടെ ലൈസൻസ് ശരിയാക്കുന്നതിനായി കൊട്ടിയത്തു വച്ച് പണം കൈമാറി. പിന്നീടിവരെക്കുറിച്ച് വിവരം ലഭിക്കാതായതോടെ പാറമട ഉടമ പൊലീസിനെ സമീപിക്കുകയായിരുന്നു. സൈബർ പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതികൾ ചില്ലറക്കാരല്ലെന്ന് തെളിഞ്ഞു. പാറമട ഉടമയുമായി വാട്സാപ് ചാറ്റിനും സൗഹൃദത്തിനുമായി ഉപയോഗിച്ച മൊബൈൽ ഫോൺ നമ്പർ തിരുവനന്തപുരം മെഡിക്കൽ കോളേജിന് സമീപം കടത്തിണ്ണയിൽ കിടക്കുന്ന ആളിന്റേതായിരുന്നു.
അമ്മ ആശുപത്രിയിൽ ആണെന്നും ഫോൺ നഷ്ടപ്പെട്ടതിനാൽ സിം എടുക്കുന്നതിന് ആധാർ വേണമെന്നും പറഞ്ഞ് കടത്തിണ്ണയിൽ കിടക്കുന്ന ആളിന്റെ പേരിൽ സിം എടുത്താണ് തട്ടിപ്പിന് ഉപയോഗിച്ചത്. തിരുവനന്തപുരം ആനാവൂർ സ്വദേശി രാഹുലും കോഴിക്കോട് ചേലാവൂർ സ്വദേശിനി നീതു എസ്.പോളും സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട് മൂന്നു വർഷമായി ഒരുമിച്ച് താമസിക്കുകയാണ്. പ്രതികൾ കൂടുതൽ തട്ടിപ്പ് നടത്തിയെന്ന സംശയത്തിൽ അന്വേഷണം തുടരുകയാണ്.




