കോട്ടയം: പ്രതിപക്ഷ നേതാവിനെ തടയുമെന്ന എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജന്റെ വെല്ലുവിളി സ്വീകരിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. യു.ഡി.എഫ് പ്രതിഷേധം തുടരുമെന്നും വേണമെങ്കിൽ തടയാം, ഒരു പൊലീസിന്റെയും അകമ്പടിയില്ലാതെ കാസർകോട് മുതൽ തിരുവനന്തപുരം വരെ സഞ്ചരിക്കുമെന്നും വി.ഡി.സതീശൻ പറഞ്ഞു. താൻ മുഖ്യമന്ത്രിയെപ്പോലെ പോലീസിന്റെ സുരക്ഷിതത്വത്തിൽ ഓടിയൊളിക്കില്ലെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. കോട്ടയത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
.
പിണറായി സർക്കാരിനെ രക്ഷപ്പെടുത്താനല്ല മറിച്ച് കൂടുതൽ കുഴപ്പങ്ങളിലേക്ക് തള്ളിവിടാനാണ് അജ്ഞാതവാസത്തിന് ശേഷമുള്ള ഇ.പിയുടെ വരവെന്നും അദ്ദേഹം പരിഹസിച്ചു. ഡി.വൈ.എഫ്.ഐ. കണ്ണൂർ ജില്ലാ കമ്മിറ്റി നടത്തിയ ജനകീയ സദസിൽവെച്ച് ഏഷ്യാനെറ്റ് റിപ്പോർട്ടറേക്കുറിച്ച് കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ നടത്തിയ പരാമർശത്തെയും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. മാധ്യമ പ്രവർത്തകന്റെ പിതൃത്വത്തെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള വാചകം അധിക്ഷേപമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.



