കൈക്കൂലി; ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ പിടിയില്‍

തൊടുപുഴ: വീട്ടില്‍നിന്നു മാന്‍കൊമ്പ് കണ്ടെടുത്ത കേസ് ലഘൂകരിക്കാന്‍ ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ വിജിലന്‍സ് പിടിയിലായി. തൊടുപുഴ ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ ലിബിന്‍ ജോണിനെയാണ് വിജിലന്‍സ് സംഘം ക്വാര്‍ട്ടേഴ്‌സില്‍വച്ച് അറസ്റ്റ് ചെയ്തത്.

ഓപ്പറേഷന്‍ കുബേരയുടെ ഭാഗമായി പരാതിക്കാരന്റെ വീട്ടില്‍ തൊടുപുഴ പോലീസ് നടത്തിയ റെയ്ഡില്‍ മാന്‍കൊമ്പിന്റെ കഷണം കണ്ടെത്തിയിരുന്നു. ഇത് ഫോറസ്റ്റിനു കൈമാറിയതിനു പിന്നാലെ തൊടുപുഴ ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസില്‍ പരാതിക്കാരനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തു. ഈ കേസ് ലഘൂകരിച്ചു നല്‍കാമെന്നും അറസ്റ്റ് ഒഴിവാക്കാമെന്നും പറഞ്ഞ റെയ്ഞ്ച് ഓഫീസര്‍ അതിനായി പണവും മദ്യവും ആവശ്യപ്പെട്ടു. മുട്ടത്തുള്ള ക്വാര്‍ട്ടേഴ്‌സില്‍ മദ്യം എത്തിച്ചുനല്‍കിയപ്പോള്‍ ഒരു ലക്ഷം രൂപകൂടി ഉടന്‍ നല്‍കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. കൈക്കൂലിത്തുക കുറച്ചുനല്‍കാമോ എന്നു ചോദിച്ചപ്പോള്‍ ഒരുലക്ഷം തന്നെ വേണമെന്ന് റെയ്ഞ്ച് ഓഫീസര്‍ നിര്‍ബന്ധം പിടിച്ചു. തുടര്‍ന്നാണ് പരാതിക്കാരന്‍ വിജിലന്‍സിനെ സമീപിച്ചത്.

വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ കോട്ടയം ഈസ്‌റ്റേണ്‍ റെയ്ഞ്ച് എസ്.പി: വി.ജി. വിനോദ് കുമാറിന്റെ നിര്‍ദ്ദേശപ്രകാരം ഇടുക്കി യൂണിറ്റ് ഡിെവെ.എസ്പി: ഷാജു ജോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. റെയ്ഞ്ച് ഓഫീസറെ ഇന്നു കോടതിയില്‍ ഹാജരാക്കും.

Share
അഭിപ്രായം എഴുതാം