തിരുവനന്തപുരം: ഈ വർഷത്തെ ഹരിവരാസനം പുരസ്‌കാരത്തിന് ഗാനരചയിതാവും സംവിധായകനും നോവലിസ്റ്റുമായ ശ്രീകുമാരൻ തമ്പിയെ തെരഞ്ഞെടുത്തു. ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണനാണ് ഇക്കാര്യം അറിയിച്ചത്. ഒരു ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌ക്കാരം, മകരവിളക്ക് ദിവസമായ 2023 ജനുവരി 14ന് രാവിലെ എട്ട് മണിക്ക് സന്നിധാനം ഓഡിറ്റോറിയത്തിൽ ചേരുന്ന സമ്മേളനത്തിൽ ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ സമ്മാനിക്കും.
സർവ്വമത സാഹോദര്യത്തിനും സമഭാവനയ്ക്കുമുള്ള സംഭാവനകൾ കണക്കിലെടുത്ത് ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ നൽകിവരുന്നതാണ് ഹരിവരാസനം പുരസ്‌കാരം. സ്വാമി അയ്യപ്പൻ അടക്കമുള്ള 85 സിനിമകൾക്ക് തിരക്കഥയും സംഭാഷണവും രചിച്ചിട്ടുണ്ട് ശ്രീകുമാരൻ തമ്പി. അദ്ദേഹം രഹിച്ച ‘മണ്ണിലും വിണ്ണിലും തൂണിലും തുരുമ്പിലും ദൈവമിരിക്കുന്നു’ ‘ഉഷസന്ധ്യകൾ തേടിവരുന്നു’ ‘അകത്തും അയ്യപ്പൻ പുറത്തും അയ്യപ്പൻ’ എന്നീ ഭക്തിഗാനങ്ങളിൽ ശ്രദ്ധേയമാണ്.
പ്രശസ്ത സംഗീതജ്ഞ പാൽക്കുളങ്ങര കെ. അംബികാദേവി, ദേവസ്വം സെക്രട്ടറി കെ. ബിജു കഅട, തിരുവിതാംകൂർ ദേവസ്വം ബോർഡ് കമീഷണർ ബി.എസ്. പ്രകാശ് എന്നിവരടങ്ങിയ സമിതിയാണ് പുരസ്‌ക്കാര ജേതാവിനെ തെരഞ്ഞെടുത്തത്.



