കോഴിക്കോട്: റെയിൽവേ റിക്രൂട്ട്‌മെന്റ് തട്ടിപ്പു കേസിൽ മൂന്നുപേരെ മുക്കം പോലീസ് അറസ്റ്റ് ചെയ്തു. മുക്കം വല്ലത്തായിപാറ സ്വദേശികളായ എം കെ ഷിജു, കെ പി.ഷിജിൻ, മലപ്പുറം എടപ്പാൾ സ്വദേശി ബാബുമോൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ബാബുമോനെ എടപ്പാളിൽ വച്ചും ഷിജിനെ ജോലി ചെയ്തുവന്ന സ്ഥാപനത്തിൽ വച്ചുമാണ് പിടികൂടിയത്. ഇവരെ പിടികൂടിയ വിവരമറിഞ്ഞ് നാട്ടിലേക്ക് വരികയായിരുന്ന ഷിജുവിനെ വഴിമധ്യേ പോലീസ് പിടികൂടുകയായിരുന്നു.
തട്ടിപ്പ് വാർത്തയായതോടെ ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ. മൂവരെയും താമരശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കൂടുതൽ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിൽ വാങ്ങുമെന്ന് പോലീസ് അറിയിച്ചു. 2021 ജൂണിൽ ഇന്ത്യൻ റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് അഞ്ചു ലക്ഷം രൂപ വാങ്ങി എന്നതാണ് ഷിജുവിനെതിരെയുള്ള കുറ്റം. ഷിജുവിന്റെ സഹോദരനാണ് അറസ്റ്റിലായ ഷിജിൻ. ജോലി ലഭിച്ചവർക്ക് അസൈൻമെന്റുകൾ നൽകിയിരുന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിന്റെ അഡ്മിആണ് ബാബുമോൻ. ഇവർക്കൊപ്പം തട്ടിപ്പ് നടത്തിയിരുന്ന എടപ്പാൾ സ്വദേശി അശ്വതി വാര്യരെ കണ്ടെത്താനുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്.



