കൊൽക്കത്ത | പശ്ചിമ ബംഗാളിലെ സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള പുതിയ ബി ജെ പി സർക്കാർ തങ്ങളുടെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നടപ്പിലാക്കിത്തുടങ്ങി. ഇതിന്റെ ഭാഗമായി പൊതുനിരത്തുകളിലെ നിസ്കാരം നിയന്ത്രിക്കാൻ സർക്കാർ തീരുമാനിച്ചതായി ബി ജെ പി എം എൽ എ അർജുൻ സിംഗ് അറിയിച്ചു. ഇന്ത്യ ടുഡേ ടി വിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം സർക്കാരിന്റെ പുതിയ നിലപാട് വ്യക്തമാക്കിയത്.
നിസ്കാരം പള്ളികളിൽ നിർവഹിക്കാം, എന്നാൽ റോഡുകളിൽ അനുവദിക്കില്ല
മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രി ഇതുസംബന്ധിച്ച കർശന നിർദ്ദേശങ്ങൾ നൽകിക്കഴിഞ്ഞു. നിസ്കാരം പള്ളികളിൽ നിർവഹിക്കാം, എന്നാൽ റോഡുകളിൽ അനുവദിക്കില്ല എന്നതാണ് സർക്കാരിന്റെ നിലപാടെന്ന് അർജുൻ സിംഗ് പറഞ്ഞു. കൊൽക്കത്തയിലെ റെഡ് റോഡ് ഏരിയയിലുൾപ്പെടെയുള്ള വലിയ മതപരമായ കൂട്ടായ്മകൾ ഇനി കാണാൻ കഴിയില്ലെന്നും കോടതി ഉത്തരവുകൾ കൂടി പരിഗണിച്ചാണ് ഈ തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.
അനധികൃത കന്നുകാലി ചന്തകൾ അടിയന്തരമായി അടച്ചുപൂട്ടാൻ നിർദേശം
തപരമായ ഒത്തുചേരലുകൾക്ക് പുറമെ കന്നുകാലിക്കടത്ത്, കല്ലേറ് തുടങ്ങിയ വിഷയങ്ങളിലും കടുത്ത നടപടികളുമായി സർക്കാർ മുന്നോട്ട് പോവുകയാണ്. അനധികൃത കന്നുകാലി ചന്തകൾ അടിയന്തരമായി അടച്ചുപൂട്ടാൻ പോലീസ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിക്കഴിഞ്ഞു. അതിർത്തി ജില്ലകളിലും മറ്റ് സെൻസിറ്റീവ് മേഖലകളിലും നിരീക്ഷണം ശക്തമാക്കാനും കള്ളക്കടത്ത് ശൃംഖലകൾ തകർക്കാനും ഭരണകൂടം ഉത്തരവിട്ടു. പുതിയ തീരുമാനങ്ങൾ സംസ്ഥാനത്ത് വലിയ രാഷ്ട്രീയ സംവാദങ്ങൾക്ക് വഴിതുറക്കുമെന്നാണ് കരുതപ്പെടുന്നത്.