കോഴിക്കോട്: ലോക് താന്ത്രിക് ജനതാദളും(എൽ.ജെ.ഡി.) ജനതാദൾ എസും(ജെ.ഡി.എസ്.) ലയിക്കാൻ എൽ.ജെ.ഡി. സംസ്ഥാന സമിതി യോഗത്തിൽ തീരുമാനം. ലയനത്തിന് അനുകൂലമായ തീരുമാനം ജെ.ഡി.എസ്. നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇരു പാർട്ടികളും ചേർന്ന് ജെ.ഡി.എസ്. എന്ന ഒറ്റ പാർട്ടിയായി മാറും. കേരളത്തിലെ രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്താണ് ലയനതീരുമാനമെന്ന് എൽ.ജെ.ഡി. സംസ്ഥാന അധ്യക്ഷൻ എം.വി. ശ്രേയാംസ് കുമാർ പറഞ്ഞു.
സ്ഥാനമാനങ്ങൾ ലയനത്തിന് തടസമല്ല. ഭാരവാഹിത്വം ഉൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ച ചെയ്ത് തീരുമാനിക്കാനാണ് ഇരു പാർട്ടികളുടേയും തീരുമാനം. ജനാധിപത്യ രീതിയിലുളള ചർച്ചകൾക്ക് ശേഷമാണ് ലയനതീരുമാനം എടുത്തതെന്ന് എം.വി. ശ്രേയാംസ് കുമാർ വിശദീകരിച്ചു. സോഷ്യലിസ്റ്റ് പാർട്ടികളുമായുള്ള ലയനം സംബന്ധിച്ച് എൽ.ജെ.ഡി. നിയോഗിച്ച ഏഴംഗ സമിതിയുടെ റിപ്പോർട്ട് പരിഗണിച്ചാണ് എൽ.ജെ.ഡി – ജെ.ഡി.എസ്. ലയനം. ലയനസമ്മേളനം വൈകാതെ നടക്കും.