റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കാസർകോട്: ഭൂരഹിതരില്ലാത്ത കേരളം സൃഷ്ടിക്കണമെന്ന ലക്ഷ്യത്തോടെ കൃത്യമായ പരിപാടികളുമായാണ് റവന്യു വകുപ്പ് മുന്നോട്ട് പോകുന്നതെന്നും ഇതിനായി എല്ലാ സംവിധാനവും പ്രയോജനപ്പെടുത്തുമെന്നും റവന്യു, ഭവന നിര്‍മാണ വകുപ്പ് മന്ത്രി കെ.രാജന്‍. എല്ലാവര്‍ക്കും ഭൂമിയെന്നത് വളരെ പ്രധാനപ്പെട്ട മനുഷ്യ ലക്ഷ്യങ്ങളില്‍ ഒന്നാണ്. ലോകത്തില്‍ കേരളം ഒരു മോഡലായി അവതരിപ്പിക്കപ്പെടുന്നത് വിദ്യാഭ്യാസ, ആരോഗ്യ രംഗത്തെ സമാനതകളില്ലാത്ത വികസനവും ഭൂപരിഷ്‌കരണ നിയമമടക്കമുള്ള നടപടികളും കാരണമാണ്. ഭൂപരിഷ്‌കരണ നിയമം 50 വര്‍ഷം പിന്നിടുന്ന വേളയില്‍ ലക്ഷക്കണക്കിന് ആളുകള്‍ക്ക് ഭൂമി നല്‍കാന്‍ കഴിഞ്ഞത് സന്തോഷമുള്ള കാര്യമാണ്. അണുകുടുംബങ്ങളിലേക്ക് അതിവേഗം ചേക്കേറുന്ന ഈ കാലഘട്ടത്തില്‍ ഒരോ നിമിഷവും ഭൂമിയുടെ അവകാശികളായി ഒരു കുഞ്ഞു പിറന്നു വീഴുന്നുവെന്ന യഥാര്‍ത്ഥ്യം നമുക്ക് അറിയാം. ഭൂമി കൈവശം വച്ചവര്‍ക്ക് മാത്രമല്ല; ഒരു തുണ്ട് ഭൂമി പോലുമില്ലാത്ത മുഴുവന്‍ സാധാരണ ജനങ്ങള്‍ക്കും ഭൂമി കൊടുക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. ഇ.ചന്ദ്രശേഖരന്‍ റവന്യു മന്ത്രിയായ കാലത്ത് 1.77 ലക്ഷം പേര്‍ക്ക് പട്ടയം നല്‍കാന്‍ കഴിഞ്ഞത് ചരിത്രമാണ്. മറ്റു വകുപ്പുകളില്‍ പെടുന്ന ഭൂമി കൂടി റവന്യു ഡാഷ് ബോര്‍ഡില്‍ ഉള്‍പ്പെടുത്തി അര്‍ഹര്‍ക്ക് ഭൂമി ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കും. 16ന് യൂണിക് തണ്ടപ്പേര്‍ നടപ്പിലാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം മാറുകയാണ്.

റവന്യു വകുപ്പിന്റെ വേഗത വര്‍ധിപ്പിക്കാനും സുതാര്യമാക്കാനും ഉള്ള വഴി ഡിജിറ്റലൈസേഷനാണ്. അടുത്ത നാലുവര്‍ഷം കൊണ്ട് റവന്യു വകുപ്പിനെ സമ്പൂര്‍ണമായി ഡിജിറ്റലൈസ് ചെയ്യുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ഹൊസ്ദുര്‍ഗ് താലൂക്ക് പട്ടയമേളയും ഇ ഓഫീസ് പ്രഖ്യാപനവും നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഇ.ചന്ദ്രശേഖരന്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് നഗരസഭാധ്യക്ഷ കെ.വി.സുജാത, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.മണികണ്ഠന്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ ബങ്കളം പി. കുഞ്ഞികൃഷ്ണന്‍, ഖാലിദ് കൊളവയല്‍, ജോര്‍ജ് പൈനാപ്പള്ളി, പി.കെ.അബ്ദുള്‍ റഹ്മാന്‍, എ. കുഞ്ഞമ്പാടി, കൈപ്രത്ത് കൃഷ്ണന്‍ നമ്പ്യാര്‍, സുരേഷ് പുതിയേടത്ത്, വി.കെ.രമേശന്‍, പി.പി.അടിയോടി തുടങ്ങിയവര്‍ പങ്കെടുത്തു. കാഞ്ഞങ്ങാട് സബ് കളക്ടര്‍ ഡി.ആര്‍.മേഘശ്രീ സ്വാഗതവും ഹൊസ്ദുര്‍ഗ് തഹസില്‍ദാര്‍ എം മണിരാജ് നന്ദിയും പറഞ്ഞു. മേളയില്‍ 867 പേര്‍ക്ക് പട്ടയം നല്‍കി. 30 വര്‍ഷമായിട്ടും പട്ടയം കിട്ടാത്തവര്‍ക്കാണ് പട്ടയം നല്‍കിയത്. പെരിയ ചെങ്ങറ കോളനിയില്‍ 50 സെന്റ് ഭൂമി പട്ടികവര്‍ഗ വിഭാഗത്തിനായി നല്‍കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *