കീവ് : യുക്രൈനിലെ റഷ്യന്‍ ആക്രമണം മൂന്നാം ദിവസവും തുടരുകയാണ്. തലസ്ഥാന നഗരമായ കിയവിനു സമീപം സ്ഫോടന പരമ്പര തുടരുന്നു. ഒഡേസയിലെ പലയിടങ്ങളിലും സ്ഫോടനമുണ്ടായി വ്യോമാക്രമണം ഉണ്ടായേക്കാമെന്ന് യുക്രൈന് പൗരന്മാര്ക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. റഷ്യന്‍ സൈന്യം കിയവിലേക്ക് നീങ്ങുമ്പോഴും നിര്‍ഭയനായി നഗരത്തില്‍ തന്നെയുണ്ട്. അന്തിമ വിജയം തങ്ങളുടേതായിരിക്കുമെന്ന് പ്രസിഡന്റ് വ്ളാദിമിര്‍ സെലന്‍സ്കി യുക്രൈന് ജനതയോട് പറഞ്ഞു.
”യുഎന്‍ രക്ഷാസമിതിയില്‍ അവതരിപ്പിച്ച പ്രമേയത്തിന് അത്ഭുതകരമായ പിന്തുണയാണ് ലഭിച്ചത്. ലോകം ഞങ്ങളുടെ കൂടെയുണ്ട്, സത്യം ഞങ്ങള്‍ക്കൊപ്പമാണ്, വിജയവും ഞങ്ങളുടേതായിരിക്കും എന്നാണ് ഇതു തെളിയിക്കുന്നത്” സെലന്‍സ്കി ട്വീറ്റ് ചെയ്തു. രാത്രിയിൽ തലസ്ഥാന നഗരമായ കിയവ് പിടിച്ചെടുക്കാൻ റഷ്യൻ സൈന്യം ശ്രമിക്കുമെന്ന് സെലെൻസ്കി നേരത്തെ അറിയിച്ചിരുന്നു.
“എനിക്കിത് തുറന്നു പറയണം. ഈ രാത്രി പകലിനെക്കാൾ ബുദ്ധിമുട്ടായിരിക്കും. നമ്മുടെ പല നഗരങ്ങളും ആക്രമണത്തിന് വിധേയമാണ്,”സെലെൻസ്കി രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു. കിയവിന്റെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധയുണ്ടെന്നും തലസ്ഥാനം നഷ്ടപ്പെടുത്താന്‍ സാധിക്കില്ലെന്നും സെലന്‍സ്കി വ്യക്തമാക്കിയിരുന്നു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസ്, യു.എസ് പ്രസിഡന്റ് ജോ ബൈഡൻ എന്നിവരുൾപ്പെടെ നിരവധി നേതാക്കളുമായി വെള്ളിയാഴ്ച സംസാരിച്ചതായി സെലെൻസ്കി പറഞ്ഞു. ഈ കൂട്ടക്കൊല അവസാനിപ്പിക്കുകയാണ് ലക്ഷ്യമെന്നും പ്രസിഡന്റ് വ്യക്തമാക്കി.
അതേസമയം യുക്രൈന് അധിനിവേശത്തെ അപലപിക്കുന്ന യുഎന്‍ രക്ഷാസമിതിയില്‍ അവതരിപ്പിച്ച പ്രമേയത്തെ റഷ്യ വീറ്റോ ചെയ്തു. യുക്രൈനിലെ ആക്രമണങ്ങളെ ശക്തമായി അപലപിച്ചും റഷ്യന്‍ സൈന്യത്തെ അടിയന്തരമായി പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ളതായിരുന്നു പ്രമേയം. യുഎസും അല്‍ബേനിയയും ചേര്‍ന്നവതരിപ്പിച്ച പ്രമേയത്തെ 15 അംഗ സമിതിയിലുള്ള 11 രാജ്യങ്ങളും പിന്തുണച്ച് വോട്ട് ചെയ്തു.
ഇന്ത്യ, ചൈന, യു.എ.ഇ എന്നീ രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. പ്രശ്നം ചറ്ച്ച ചെയ്ത് പരിഹരിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. യുഎന്‍ രക്ഷാ സമിതിയിലെ സ്ഥിരാംഗമെന്ന നിലയില്‍ റഷ്യ വീറ്റോ ചെയ്തതോടെ പ്രമേയം പാസായില്ല.

