കാസർകോട്: സമ്പൂര്‍ണ ശുചിത്വ നഗരമാകാനൊരുങ്ങുകയാണ് കാഞ്ഞങ്ങാട് നഗരസഭ. ഒരു വര്‍ഷത്തിനകം സമ്പൂര്‍ണ ശുചിത്വ നഗരമാക്കി മാറ്റുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി ഉറവിട മാലിന്യ സംസ്‌കരണ പദ്ധതി നടപ്പിലാക്കും. നഗരസഭയിലെ മുഴുവന്‍ വീടുകളിലും മാലിന്യം സംസ്‌ക്കരിക്കുന്നതിനുള്ള സൗകര്യം ഒരുക്കുന്നതിന് റിംഗ് കംബോസ്റ്റുകള്‍ വിതരണം ചെയ്യും. ഇതിനായി ആറായിരം റിംഗ് കംമ്പോസ്റ്റുകള്‍ ഇതിനകം നിര്‍മ്മിച്ചു കഴിഞ്ഞു. സബ്സിഡി നിരക്കിലാണ് ഉപഭോക്താക്കള്‍ക്ക് റിംഗ് കംബോസ്റ്റുകള്‍ നല്‍കുക. 2500 രൂപ വിലയുള്ള റിംഗ് കമ്പോസ്റ്റ് 215 രൂപ നിരക്കിലാണ് വിതരണം ചെയ്യുന്നത്. ഉപഭോക്താക്കള്‍ക്ക് റിംഗ് കമ്പോസ്റ്റുകള്‍ വീടുകളില്‍ എത്തിച്ച് നല്‍കും. കൂടാതെ ജൈവമാലിന്യങ്ങള്‍ ഉറവിടത്തില്‍ തന്നെ സംസ്‌കരിക്കാനും അജൈവ മാലിന്യങ്ങള്‍ ഹരിതകര്‍മ്മസേന മുഖേന ശേഖരിക്കുന്നതിനും സംവിധാനമേര്‍പ്പെടുത്തും. ഒരു വര്‍ഷത്തിനുള്ളില്‍ ശുചിത്വമുള്ള നഗരവും ആരോഗ്യമുള്ള ജനതയും എന്ന ലക്ഷ്യത്തിലേക്ക് എത്തിച്ചേരാന്‍ ഉതകുന്ന തരത്തില്‍ മാലിന്യ സംസ്‌ക്കരണ പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്ന് നഗരസഭ ചെയര്‍പേഴ്സണ്‍ കെ.വി സുജാത അറിയിച്ചു.



