ന്യൂഡല്‍ഹി: കൊവിഡ് അനാഥരാക്കിയ കുഞ്ഞുങ്ങളുടെ ജീവിതം ഹൃദയഭേദകമാണെന്നും അത്തരം കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള നടപടി വേഗത്തിലാക്കണമെന്നും നിര്‍ദേശിച്ച് സുപ്രീം കോടതി.ഇങ്ങനെയുള്ള കുട്ടികളെ കണ്ടെത്താനും പഠനസൗകര്യം ഉള്‍പ്പെടെ സഹായങ്ങളെത്തിക്കാനും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ പ്രഖ്യാപിച്ച പദ്ധതികളില്‍ കോടതി സംതൃപ്തി പ്രകടിപ്പിച്ചു. ഈ പദ്ധതികള്‍ അര്‍ഹരായ കുട്ടികളില്‍ എത്തുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ അടിയന്തര നടപടികള്‍ വേണമെന്നു ജസ്റ്റിസ് എല്‍. നാഗേശ്വര റാവു, ജസ്റ്റിസ് അനിരുദ്ധ ബോസ് എന്നിവരുടെ ബെഞ്ച് നിര്‍ദേശിച്ചു.കോവിഡ് കാലത്ത് ഒരു ലക്ഷത്തോളം കുട്ടികള്‍ക്കാണ് അച്ഛനമ്മമാരില്‍ ഒരാളെയോ ഇരുവരെയുമോ നഷ്ടപ്പെട്ടതെന്നാണ് ഏകദേശ കണക്ക്. പഠന സൗകര്യമടക്കം ഇവരുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റാന്‍ അധികൃതര്‍ എല്ലാ നടപടിയുമെടുക്കുമെന്ന് ഉറപ്പുണ്ടെന്നു കോടതി പറഞ്ഞു.അര്‍ഹരായ കുട്ടികളുടെ 18 വയസ് വരെയുള്ള പഠനം പി.എം. കെയേഴ്സ് ഫോര്‍ ചില്‍ഡ്രന്‍ പദ്ധതിയില്‍ ലഭ്യമാക്കുമെന്നു കേന്ദ്ര സര്‍ക്കാരിനു വേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഐശ്വര്യ ഭട്ടി അറിയിച്ചു. 2600 കുട്ടികള്‍ രജിസ്റ്റര്‍ ചെയ്തതില്‍ 418 അപേക്ഷകള്‍ ജില്ലാ മജിസ്ട്രേറ്റുമാര്‍ അംഗീകരിച്ചിട്ടുണ്ട്. നടപടികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കാന്‍ കോടതി നിര്‍ദേശം നല്‍കി.



