ഇടുക്കി: ഇമലക്കുടുയിലേക്കുളള യാത്രാദുരിതത്തിന് പരിഹാരം കാണാനുളള പദ്ധതിയുമായി ജില്ലാ ഭരണകൂടം. നിര്‍മാണം പൂര്‍ത്തിയായ പാലത്തിന്റെ അപ്രോച്ച് റോഡുകള്‍ നിര്‍മ്മിക്കുന്നതിനും മറ്റുമേഖലകളിലെ നിര്‍മ്മാണ പ്രവര്‍ത്തിനും ഉളള എന്‍ഒസി ലഭിച്ചു. ടെൻഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് റോഡ് നിര്‍മ്മാണം ഉടന്‍ ആരംഭിക്കും. ഇടമലക്കുടിയിലേക്കുളള റോഡിന്റെ അവസ്ഥ മാധ്യമങ്ങള്‍ ഏറ്റെടുത്തതോടെയാണ് സര്‍ക്കാരിന്റെ കണ്ണ്‌തുറന്നത്.
സംസ്ഥാനത്ത് ആകെയുളള ഗോത്രവര്‍ഗ പഞ്ചായത്താണ് ഇടമലക്കുടി. പഞ്ചായത്ത് രൂപീകൃതമായി ഒരുപതിറ്റാണ്ട് പിന്നിടുമ്പോഴും വികസനം ഏറെ അകലെയാണിവിടെ. അതിര്‍ത്തി വനമേഖലയോട് ചേര്‍ന്നുകിടക്കുന്ന കുടി നിവാസികള്‍ക്ക് മൂന്നാറുമായി ബന്ധപ്പെടാന്‍ ആകെയുളള റോഡ് ഇതുവരെയും ഗതാഗതയോഗ്യമായിട്ടില്ല. പാലം നിര്‍മ്മാണം പൂര്‍ത്തിയായിട്ട് നാളേറെയായിരുന്നു. വനമേഖലയിലൂടെ കടന്നുപോകുന്ന റോഡിന്റെ വികസനത്തിന് വിലങ്ങ് തടിയായി നിന്നത് വനംവകുപ്പിന്റെ തടസവാദങ്ങളായിരുന്നു.
എന്നാല്‍ ജില്ലാ കളക്ടര്‍ എച്ച ദിനേശന്റെ ഇടപെടലാണ് റോഡ് യാഥാര്‍ത്ഥ്യമാവാന്‍ ഇടയാക്കിയത്. വളരെ പെട്ടെന്ന് ടെൻഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്ന ജില്ലാ കളക്ടര്‍ അറിയിച്ചു. മഴക്കുശേഷമാവും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുക . എങ്കിലും ഏറെക്കാലങ്ങളുടെ കാത്തിരിപ്പിന് ശേഷം റോഡെന്ന സ്വപ്‌നം യാതാര്‍ത്ഥ്യമാകുന്നന്റെ സന്തോഷത്തിലാണ് കുടിനിവസികള്‍.
