തിരുവനന്തപുരം: കന്യാകുമാരിയിൽ കാണാതായ കോട്ടയം സ്വദേശികളായ സഹോദരിമാരെ കടലിൽ മരിച്ചനിലയിൽ കണ്ടെത്തി. കോട്ടയം കിടങ്ങൂരിലെ ഫിലിപ്പ്-മേരി ദമ്പതിമാരുടെ മക്കളായ ആനി ഫിലിപ്പ്(35) മീര ഫിലിപ്പ്(32) എന്നിവരുടെ മൃതദേഹങ്ങളാണ് ഏപ്രിൽ 30 വ്യാഴാഴ്ച കടലിൽ കണ്ടെത്തിയത്. കാണാതായ സഹോദരിമാർക്കായി കന്യാകുമാരി പോലീസ് വ്യാപക തിരച്ചിൽ നടത്തിവരുന്നതിനിടെയാണ് ഇരുവരെയും മരിച്ചനിലയിൽ കണ്ടെത്തിയത്.
മധുര, രാമേശ്വരം തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ചശേഷമാണ് ഇരുവരും കന്യാകുമാരിയിലെത്തിയത്.
വിദേശത്ത് ജോലിചെയ്യുന്ന ആനി ഫിലിപ്പും മീര ഫിലിപ്പും വിനോദസഞ്ചാരത്തിനായാണ് കന്യാകുമാരിയിലെത്തിയത്. വർഷങ്ങളായി വിദേശത്ത് ജോലിചെയ്യുന്ന സഹോദരിമാർ അവധിക്കാലത്ത് നാട്ടിലെത്തി ഒരുമിച്ച് യാത്രപോകുന്നത് പതിവാണ്. ഇത്തവണ മധുര, രാമേശ്വരം തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ചശേഷമാണ് ഇരുവരും കന്യാകുമാരിയിലെത്തിയത്. എന്നാൽ, ഏപ്രിൽ 26 മുതൽ ഇരുവരെയും കാണാതാവുകയായിരുന്നു.
കടൽഭിത്തികൾക്കിടയിൽ അടിഞ്ഞനിലയിൽ രണ്ടുപേരുടെയും മൃതദേഹങ്ങൾ .
കന്യാകുമാരിയിലെ ഒരു ലോഡ്ജിലാണ് ഇരുവരും താമസിച്ചിരുന്നത്. മുറിയിൽനിന്ന് പുറത്തുപോയ ഇരുവരും തിരിച്ചെത്താത്തതിനാൽ ലോഡ്ജ് ജീവനക്കാർ ഇവർ നൽകിയ നമ്പറിൽ വിളിച്ച് മാതാപിതാക്കളെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് ബന്ധുക്കൾ കന്യാകുമാരി പോലീസിൽ പരാതി നൽകി. പോലീസ് കേസെടുത്ത് തിരച്ചിൽ നടത്തിവരുന്നതിനിടെയാണ് മത്സ്യത്തൊഴിലാളികൾ വാവുതുറ ഭാഗത്ത് കടൽഭിത്തികൾക്കിടയ അടിഞ്ഞനിലയിൽ രണ്ടുപേരുടെയും മൃതദേഹങ്ങൾ കണ്ടത്. തുടർന്ന് പോലീസ് സ്ഥലത്തെത്തി മൃതദേഹങ്ങൾ തിരിച്ചറിയുകയായിരുന്നു. ഇൻക്വസ്റ്റിന് ശേഷം മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ആശാരിപ്പള്ളം ആശുപത്രിയിലേക്ക് മാറ്റി.


