റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സംസ്ഥാനത്തെ കൊവിഡ് ചികിത്സ മാര്‍ഗരേഖകള്‍ പുതുക്കി

May 9, 2021 - 4:32 pm

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് ചികിത്സാ മാര്‍ഗരേഖകള്‍ പുതുക്കി. മെയ് 31 വരെ സര്‍ക്കാര്‍ ആശുപത്രിയില്‍ കൊവിഡ് ചികിത്സയ്ക്ക് പ്രാധാന്യം നല്‍കണമെന്നാണ് നിര്‍ദേശം. ഇതോടൊപ്പം എല്ലാ പനി ക്ലിനിക്കുകളും കൊവിഡ് ക്ലിനിക്കുകളാക്കി മാറ്റും. കൊവിഡുമായി ബന്ധപ്പെട്ട എല്ലാ ചികിത്സകളും ഇവിടെ ലഭ്യമാകും. സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് തീരുമാനം.

താലൂക്ക് ആശുപത്രികളില്‍ ഓക്‌സിജന്‍ ബെഡുകള്‍ ഒരുക്കും. അഞ്ചു വെന്റിലേറ്റര്‍ കിടക്കകളും തയ്യാറാക്കണം. രണ്ടാംനിര കൊവിഡ് കേന്ദ്രങ്ങള്‍ താലൂക്ക് ആശുപത്രികളുമായി ബന്ധിപ്പിക്കണം. പ്രാഥമിക, കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ സ്റ്റിറോയ്ഡുകളും മരുന്നുകളും സ്‌റ്റോക്ക് ഉറപ്പാക്കണം. കിടപ്പുരോഗികള്‍ക്ക് രോഗം ബാധിച്ചാല്‍ അവിടേക്ക് ഓക്‌സിജന്‍ അടക്കമുള്ള സംവിധാനങ്ങള്‍ എത്തിക്കും. ഇതരരോഗികള്‍ക്ക് പ്രാധാന്യം അനുസരിച്ച് മാത്രം സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ നല്‍കിയാല്‍ മതിയെന്നും നിര്‍ദേശമുണ്ട്.

അതേസമയം, സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ സമ്പൂര്‍ണ ലോക്ഡൗണ്‍ 09/05/21ഞായറാഴ്ചയും തുടരുകയാണ്. നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലും ജില്ലാ അതിര്‍ത്തികളിലും പൊലീസിന്റെ കര്‍ശനപരിശോധനകളാണ് നടക്കുന്നത്. അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ ശക്തമായ നടപടികളാണ് സ്വീകരിക്കുന്നത്.

ഇതിനിടെ പുറത്തിറങ്ങുന്നതിനുള്ള പൊലീസിന്റെ പാസിനായുള്ള ജനങ്ങളുടെ തിരക്കും വര്‍ധിക്കുകയാണ്. പാസ് അനുവദിക്കുന്നത് കൃത്യമായ മാനദണ്ഡം സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാല്‍ പാസിനായുള്ള പൊലീസിന്റെ വെബ്സൈറ്റ് നിലവില്‍ വന്നതോടെ ആവശ്യമുള്ളവരും ഇല്ലാത്തവരും എല്ലാം ഇടിച്ചുകയറി അപേക്ഷ സമര്‍പ്പിക്കുകയാണ്. സൈറ്റ് പ്രവര്‍ത്തനം ആരംഭിച്ച് മണിക്കൂറുകള്‍ക്കകം എണ്‍പത്തി അയ്യായിരത്തോളം അപേക്ഷകളാണ് ലഭിച്ചത്.

അപേക്ഷകളില്‍ പൊലീസ് സ്പെഷ്യല്‍ ബ്രാഞ്ച് പ്രാഥമിക പരിശോധന നടത്തിയ ശേഷമാണ് പാസ് നല്‍കുന്നത്. മരണം, വിവാഹം, ആശുപത്രി യാത്രകള്‍ എന്നീ ഒഴിച്ചുകൂടാനാകാത്ത ആവശ്യങ്ങള്‍ക്ക് പാസ് അനുവദിക്കും. വീട്ടുജോലിക്കാര്‍, തൊഴിലാളികള്‍, കൂലിപ്പണിക്കാര്‍ തുടങ്ങി തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലാത്തവരും പാസിന് അര്‍ഹരാണ്. എന്നാല്‍ ഈ മാനദണ്ഡങ്ങളൊന്നും പാലിക്കാതെ നിസാര ആവശ്യങ്ങള്‍ക്ക് പോലും ആളുകള്‍ പാസിനായി അപേക്ഷിക്കുന്നു. ഒരേസമയം അയ്യായിരം പേര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാവുന്ന തരത്തിലാണ് സൈറ്റ് ക്രമീകരിച്ചിരിക്കുന്നത്. എന്നാല്‍ പലപ്പോഴും ഇത് പതിനായിരവും കടന്ന് പോകുന്നുണ്ട്. ആദ്യ മണിക്കൂറില്‍ വന്‍തിരക്ക് അനുഭവപ്പെട്ടതോടെ സൈറ്റ് നിശ്ചലമാവുകയും ചെയ്തു. പ്രശ്നങ്ങള്‍ പരിഹരിച്ചതോടെ സൈറ്റിന്റെ പ്രവര്‍ത്തനം സുഗമമായെന്ന് സൈബര്‍ ഡോം വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *