ന്യൂഡൽഹി : കാർഷിക സമരത്തിന്റെ പശ്ചാത്തലത്തിൽ 1178 അക്കൗണ്ടുകൾ മരവിപ്പിക്കണമെന്ന കേന്ദ്രത്തിന്റെ നിർദ്ദേശം നിരാകരിച്ച ട്വിറ്ററിനെതിരെ പുതിയ നീക്കവുമായി കേന്ദ സർക്കാർ . ട്വിറ്ററിന് ബദലായുള്ള തദ്ദേശീയ ആപ്പായ ക്യൂ ആപ്പിൽ ചേരാൻ ബി.ജെ.പി നേതാക്കൾ ആഹ്വാനം ചെയ്തു. ട്വിറ്ററിലൂടെ തന്നെയാണ് പുതിയ ആപ്പിൽ ചേരാൻ നേതാക്കൾ ആഹ്വാനം ചെയ്യുന്നത്. നടി കങ്കണ റണാവത്ത് കൂ ആപ്പിൽ ചേരുന്നതായി അറിയിച്ചു. ട്വിറ്ററിനെതിരായ വിമർശനം സർക്കാർ ക്യൂ ആപ്പിൽ പോസ്റ്റ് ചെയ്തു.
അഭിപ്രായ സ്വാതന്ത്ര്യത്തിലും ഇന്റർനെറ്റ് ഉപയോഗിക്കാനുള്ള പൗരൻമാരുടെ അവകാശത്തിലും നിലപാട് വ്യക്തമാക്കിയതോടെയാണ് ട്വിറ്ററിനെതിരെയുള്ള പുതിയ നീക്കം. ചർച്ച നടന്നു കൊണ്ടിരിക്കേ ട്വിറ്റർ നടത്തിയ പ്രതികരണം അസാധാരണമാണെന്നായിരുന്നു കേന്ദ്ര ഐ ടി മന്ത്രാലയം പ്രതികരിച്ചത്. സർക്കാരുമായി ചർച്ചക്ക് ട്വിറ്റർ സമയം തേടിയിരുന്നു. ഐടി സെക്രട്ടറി ട്വിറ്റർ പ്രതിനിധികളെ കാണാനിരിക്കുമ്പോഴാണ് പ്രതികരണമെന്നും ഇത് അസാധാരണമാണെന്നും മന്ത്രാലയം വിശദീകരിച്ചു.



