കാസർഗോഡ്: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളയാത്ര ഞായറാഴ്ച(31/01/21) കാസർഗോഡ് നിന്നും ആരംഭിക്കും. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ജാഥ ഉദ്ഘാടനം ചെയ്യും. 140 നിയമസഭാ മണ്ഡലങ്ങളിലും പര്യടനം നടത്തുന്ന ജാഥ ഫെബ്രുവരി 22 ന് തിരുവനന്തപുരത്ത് സമാപിക്കും.
നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി അണികളെ സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെയുള്ള പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യുഡിഎഫിന്റെ ഐശ്വര്യ കേരള യാത്ര വൈകിട്ടോടെ കുമ്പളയിൽ നിന്നും പ്രയാണം ആരംഭിക്കും. 140 നിയമസഭാ മണ്ഡലങ്ങളിൽ 22 ദിവസംകൊണ്ട് ജാഥ പര്യടനം നടത്തും.
സമ്പൽ സമൃദ്ധവും, ഐശ്വര്യ പൂർണവുമായ കേരളമാണ് യാത്രയുടെ ലക്ഷ്യം. ഉമ്മൻ ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രൻ, പി.കെ. കുഞ്ഞാലിക്കുട്ടി, പി.ജെ. ജോസഫ്, എൻ.കെ. പ്രേമചന്ദ്രൻ, തുടങ്ങിയ നേതാക്കൾ ജാഥയിൽ സ്ഥിരാംഗങ്ങളായിരിക്കും. വൈകീട്ട് 3ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി കുമ്പളയിൽ ജാഥ ഉദ്ഘാടനം ചെയ്യും. ആദ്യദിനം രണ്ടു മണ്ഡലങ്ങളിലാണ് പര്യടനം.
നാളെ പെരിയ ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം ജാഥ കണ്ണൂർ ജില്ലയിലേക്ക് പ്രവേശിക്കും. 22 ന് തിരുവനന്തപുരത്ത് നടക്കുന്ന സമാപന സമ്മേളനത്തിൽ ദേശീയ നേതാക്കൾ ഉൾപ്പടെ പങ്കെടുക്കും.

