തൃശൂര്‍: ഭരണസമിതിയെ പറഞ്ഞു പറ്റിച്ച് അന്യായമായ ലാഭമുണ്ടാക്കിയെന്ന് ആരോപിച്ച് സിനിമാതാരം അനുശ്രീയ‌്ക്കെതിരെ ഗുരുവായൂര്‍ ദേവസ്വം അധികൃതര്‍ പൊലീസില്‍ പരാതി നല്‍കി. ദേവസ്വം അഡ്‌മിനിസ്‌ട്രേറ്റര്‍ ടി ബ്രീജാകുമാരിയാ ണ് പരാതി നൽകിയത്.
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒരു മാസത്തേക്ക് സാനിറ്റൈസേഷനു വേണ്ടി വരുന്ന നേച്ചര്‍ പ്രൊട്ടക്‌ട് എന്ന ഹിന്ദുസ്ഥാന്‍ യുണിലിവറിന്റെ ഉത്പന്നം സംഭാവനയായും വഴിപാടായും നല്‍കുന്നതിനും, 2021 ജനുവരി 12 മുതല്‍ 15 വരെയുള്ള തീയതികളില്‍ ക്ഷേത്ര പരിസരത്തു സാനിറ്റെസേഷന്‍ നടത്തുന്നതിനും വേണ്ടി അപേക്ഷ സമര്‍പ്പിച്ചിരുന്നു.
ദേവസ്വം ഭരണ സമിതി അനുമതി നൽകുകയും ചെയ്തു. എന്നാൽ ഇത് ദുര്‍വിനിയോഗം ചെയ‌്ത് പരസ്യചിത്രം നിര്‍മ്മിച്ച് അനധികൃതമായി ലാഭം ഉണ്ടാക്കി എന്നാണ് പരാതി.
ഇതുമായി ബന്ധപ്പെട്ട പരസ്യചിത്രം അനുശ്രി തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ പ്രസിദ്ധീകരിച്ചിരുന്നു. ഇത് ദേവസ്വത്തെയും ഭരണസമിതിയേയും വഞ്ചിച്ച നടപടിയാണെന്നും പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
അനുശ്രീക്ക് പുറമെ, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, സിക്സ്‌ത് സെന്‍സ് എന്ന പരസ്യ കമ്പനി ഉദ്യോഗസ്ഥന്‍ ശുഭം ദുബെ എന്നിവര്‍ക്കെതിരെയും പരാതി നല്‍കിയിട്ടുണ്ട്.



