ബീജിങ്ങ്: ചൈനയില്‍ ജനിതക വ്യതിയാനം സംഭവിച്ച അതിതീവ്ര വൈറസ് വ്യാപിക്കുന്നുവെന്ന് റിപ്പോർട്ട്.
ഏതാനും ദിവസങ്ങൾക്ക് മുമ്പ് അതിതീവ്ര വൈറസ് ബാധിച്ച് രാജ്യത്ത് ഒരു മരണം റിപ്പോര്‍ട്ടു ചെയ്തിരുന്നു. കഴിഞ്ഞ എട്ടു മാസത്തിനിടെ ചൈനയില്‍ ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ആദ്യ കോവിഡ് മരണം ഇതാണ്. കൂടാതെ 138 പേര്‍ കോവിഡ് ബാധിതരാണെന്ന് ദേശീയ ആരോഗ്യ കമ്മീഷന്‍ 14 – 1 – 2021 വ്യാഴാഴ്ച വ്യക്തമാക്കി. 2020 മാര്‍ച്ചിന് ശേഷം ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഉയര്‍ന്ന നിരക്കാണിത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
വീണ്ടും കോവിഡ് വ്യാപനം രൂക്ഷമായതോടെ ചൈനയിലെ വടക്കന്‍ മേഖലയില്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തി. വടക്കുകിഴക്കന്‍ പ്രവിശ്യയായ ഹെയ്ലോങ്ജിയാങില്‍ അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചു. ഹെബെയ് പ്രവിശ്യയിലെ പ്രധാന നഗരങ്ങളെല്ലാം ലോക്ക്ഡൗണിലാണ്. സമീപ പ്രവിശ്യയായ സിംഗ്ടായിയിലും അടച്ചുപൂട്ടല്‍ ഏര്‍പ്പെടുത്തി.
കോവിഡ് വ്യാപനം രൂക്ഷമായതോടെ രാജ്യത്ത് പരിശോധന ഇരട്ടിയാക്കുകയും, യാത്രാ നിരോധനം ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
പുതിയ കോവിഡ് രോഗബാധയുടെ ഉറവിടം ഹെബെയ് പ്രവിശ്യയുടെ തലസ്ഥാനമായ ഷിജിയാസുവാങ് ആണ്. ഇവിടം കേന്ദ്രമാക്കിയാണ് പരിശോധന നടത്തുന്നത്. മേഖലയിലെ സ്‌കൂളുകള്‍, ഷോപ്പുകള്‍ തുടങ്ങിയവയിലെല്ലാം കോവിഡ് ടെസ്റ്റ് നടത്തുന്നുണ്ട്.