കൊച്ചി: ഒരു വർഷത്തോളം ലോകത്തെയാകെ വിറപ്പിച്ചു നിർത്തിയ കോവിഡ് മഹാമാരിയ്ക്കു പോലും മലയാളിയുടെ ജനാധിപത്യ ബോധത്തെ ഒട്ടും തളർത്താനായില്ല. കോവിഡ് കാലത്തെ ഈ തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിൽ മാസ്കും ധരിച്ച് സാമൂഹ്യ അകലവും പാലിച്ച് സാനിറ്റൈസറും പുരട്ടി ലോകത്ത് വിശേഷിച്ചൊന്നും സംഭവിക്കാത്തതുപോലെ ‘കൂളായി ‘ മലയാളികൾ വോട്ടു ചെയ്യുന്നു.
ഒന്നാം ഘട്ടത്തിൽ തെക്കൻ കേരളത്തിലെ അഞ്ച് ജില്ലകളിൽ ഉണ്ടായ പോളിംഗിനെ മറികടക്കുന്നതായി രണ്ടാം ഘട്ടം. വ്യാഴാഴ്ച(10/12/2020 ) നടന്ന രണ്ടാം ഘട്ടത്തിൽ 76 % പോളിംഗാണ് രേഖപ്പെടുത്തിയത്. വടക്കൻ ജില്ലകളിൽ ഡിസംബർ 14 ന് നടക്കുന്ന അവസാന ഘട്ടത്തിലും പോളിംഗ് ശതമാനം കുറയാൻ സാധ്യതയൊന്നുമില്ല.
കോവിഡ് കാലത്തും ഇത്രയും ഉയർന്ന പോളിംഗ് ഉണ്ടാകുന്നു എന്നത് മൂന്നു മുന്നണികളുടെയും ഹൃദയമിടിപ്പ് വല്ലാതെ കൂട്ടിയിട്ടുണ്ട്. കോവിഡിനെ പോലും ഭയക്കാതെ വോട്ടു ചെയ്യാനെത്തുന്ന ഓരോ പൗരനും എന്തോ നിശ്ചയിച്ചുറപ്പിച്ചാണ് വരുന്നത്. ആ നിശ്ചയദാർഢ്യത്തിൽ ഉയർന്ന രാഷ്ട്രീയ ബോധ്യങ്ങളുണ്ടാകാം , പ്രചരണ കോലാഹലങ്ങൾ കൊണ്ടൊന്നും സ്വാധീനിക്കാൻ സാധിക്കാത്ത ജീവിതാനുഭവങ്ങളിലൂടെ പഠിച്ചുറച്ച പാഠങ്ങളുണ്ടാകാം, അതറിയാൻ മുന്നണികൾ ക്ഷമയോടെ ഡിസംബർ 16 വരെ കാത്തിരുന്നേ മതിയാകൂ.



