മുംബൈ: ഭീമ കൊറേഗാവ് കേസിൽ അറസ്റ്റിലായ തെലുങ്ക് കവി വരവര റാവുവിനെ വിദഗ്ധ ചികിത്സയ്ക്കായി മുംബൈ നാനാവതി ആശുപത്രിയിലേക്ക് മാറ്റി. ബോംബെ ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് നടപടി. 15 ദിവസം ഇവിടെ ചികിത്സനൽകും. ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി വരവര റാവു ചികിത്സ ആവശ്യപ്പെട്ടിരുന്നു.
സ്വകാര്യ ആശുപത്രിയിൽ വിദഗ്ധ ചികിൽസയ്ക്ക് അനുമതി തേടി റാവുവിന്റെ ഭാര്യ നൽകിയ ഹർജിയിലാണു നടപടി. ഭീമ-കൊറേഗാവ് കലാപക്കേസിൽ രണ്ടരവർഷത്തോളമായി ജയിലിലാണ് 81 കാരനായ വരവര റാവു.
ചികിത്സാ ചെലവ് സർക്കാർ വഹിക്കണമെന്നും കോടതി ഉത്തരവിട്ടിരുന്നു. ഏതാണ്ട് മരണക്കിടക്കയിലുള്ള അദ്ദേഹത്തിന് എങ്ങനെ ചികിത്സാനുമതി നിഷേധിക്കുമെന്ന് കോടതി ചോദിച്ചിരുന്നു.



