ന്യൂഡല്‍ഹി: ഇന്ത്യ-അമേരിക്ക പ്രതിരോധ ബന്ധത്തില്‍ നിര്‍ണായക നീക്കം. ഇരു രാജ്യങ്ങളും ബേസിക് എക്സ്ചേഞ്ച് ആന്‍ഡ് കോ-ഓപ്പറേഷന്‍ എഗ്രിമെന്റ് (ബിഇസിഎ) കരാറില്‍ ഒപ്പുവച്ചു. കരാറിന്റെ പരിധിയിൽ സൈനിക സാങ്കേതിക വിദ്യകളും വ്യോമ- ഭൗമ മാപ്പുകളും പങ്കുവെക്കുന്നതടക്കമുള്ള കാര്യങ്ങളാണ് ഉൾപ്പെടുന്നത്.
ടു പ്ലസ് ടു ചര്‍ച്ചകള്‍ക്കു ശേഷമാണ് കരാറില്‍ ഒപ്പുവെച്ചത്. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കര്‍, അമേരിക്കയുടെ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ, പ്രതിരോധ സെക്രട്ടറി മാര്‍ക്ക് എസ്പര്‍ എന്നിവർ ന്യൂഡല്‍ഹിയില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്തതിന് ശേഷമാണ് ഒപ്പുവെച്ചത്.
കരാന്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള നിര്‍ണായക നീക്കത്തിന്റെ ഭാഗമാണെന്നും ഇന്ത്യ- അമേരിക്ക സൈനിക ബന്ധം മികച്ച രീതിയില്‍ മുന്നോട്ടു പോകുകയാണെന്നും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പ്രതികരിച്ചു. ഇരുരാജ്യങ്ങളും ഇന്ത്യ-പസഫിക് മേഖലയില്‍ സമാധാനത്തിനും സുരക്ഷയ്ക്കും പ്രതിജ്ഞാബദ്ധമാണെന്നും ഇത് വീണ്ടും ഉറപ്പിക്കുകയാണ് കരാറിലൂടെ ആവർത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു.
സൈബര്‍ ബന്ധത്തിന്റെ വിപുലീകരണം, ഇരു രാജ്യങ്ങളും തമ്മിൽ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ സംയുക്ത നാവിക അഭ്യാസം എന്നിവ നടത്താൻ കഴിഞ്ഞതായി മൈക്ക് പോംപിയോ പറഞ്ഞു. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്താനുള്ള നടപടികള്‍ സ്വീകരിച്ചു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി ഉയര്‍ത്തുന്ന ഭീഷണി മാത്രമല്ല, മറ്റെല്ലാ ഭീഷണികളെയും നേരിടാന്‍ നടപടി സ്വീകരിച്ചു കൊണ്ടിരിക്കുകയാണെന്നും കരാറില്‍ ഒപ്പുവെച്ചതിന് ശേഷം മൈക്ക് പോംപിയോ പറഞ്ഞു.