വയനാട്: വയനാട് മാനന്തവാടി കൊല്ലൂരില്‍ റേഷനരി സ്വകാര്യ കമ്പനിക്ക് മറിച്ചുവില്‍ക്കാന്‍ ശ്രമിച്ച സംഭവത്തില്‍ സപ്ലൈക്കോ ഉദ്യോഗസ്ഥര്‍ക്കും തൊഴിലാളികള്‍ക്കും പങ്കുളളതായി കണ്ടെത്തി. മാനന്തവാടി സപ്ലൈക്കോ ഗോഡൗണില്‍ നിന്ന് വിതരണത്തിനയച്ച അരി സ്വകാര്യ കമ്പനിയുടെ പേരില്‍ വില്‍പ്പന നടത്താന്‍ ശ്രമിക്കുയായിരുന്നു. സംഭവത്തില്‍ എസ്പി തലത്തിലുളള അന്വേഷണം നടത്താന്‍ ജില്ലാ ഭരണകൂടം ഉത്തരവിട്ടു. സപ്ലൈക്കോ ഉദ്യോഗസ്ഥര്‍ക്കും തൊഴിലാളികള്‍ക്കും റേന്‍കടയുടമകള്‍ക്കും സംഭവത്തില്‍ പങ്കുളളതായി തെളിഞ്ഞതിനെ തുടര്‍ന്നാണ് ഉന്നത തല അന്വേഷണത്തിന് കലക്ടര്‍ അദീലാ അബ്ദുളള ഉത്തരവിട്ടിരിക്കുന്നത്.
അവശ്യവസ്തു നിയമത്തിനൊപ്പം ക്രിമിനല്‍ കേസും തിരിമറിക്ക് കൂട്ടുനിന്നവര്‍ക്കെതിരെ എടുക്കാനാണ് കളക്ടറുടെ നിര്‍ദ്ദേശം. ജില്ലാ സപ്ലൈ ഓഫീസറുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ കൂടുതല്‍ പേര്‍ക്ക് അരി മറിച്ച് വില്‍പ്പനയില്‍ പങ്കുണ്ടെന്ന് വ്യക്തമായിരുന്നു. എന്നാല്‍ സപ്ലൈക്കോ ഡിപ്പോമാനേജരെ മാത്രമാണ് അന്വേഷണ വിധേയമായി സസ്‌പ്പെന്‍റ് ചെയ്തിട്ടുളളത്. മറിച്ചുവില്‍പ്പനയുമായി ബന്ധപ്പെട്ട അരി സൂക്ഷിച്ച റേഷന്‍കടയുടമയുടേതടക്കം രണ്ട് റേഷന്‍ കടകളുടെ ലൈസന്‍സ് റദ്ദ് ചെയ്‌തെങ്കിലും കേസെടുത്തിരുന്നില്ല.
എന്‍.എഫ്.എസ്.എഉദ്യോഗസ്ഥര്‍, ചുമട്ടുതൊഴിലാളികള്‍, അരി കടത്തിയ വാഹന ഉടമ തുടങ്ങിയവരും കേസില്‍ പ്രതികളാവും. സ്വകാര്യ കമ്പനിയുടെ ബ്രാന്‍റുകളില്‍ ചാക്കുകളില്‍ നിറച്ച് ഗോഡൗണുകളില്‍ വില്‍പ്പനക്ക് സൂക്ഷിച്ചിരുന്ന അരി നാട്ടുകാരാണ് പിടികൂടിയത്. 10 ടണ്‍ അരിയാണ് മറിച്ചുവിറ്റത്. അരിക്കടത്തില്‍ വിജിലന്‍സ് അന്വേഷണവും നടക്കുന്നുണ്ട്.



