ലക്നൗ: ഉത്തര്‍പ്രദേശില്‍ മൂന്ന് വയസ്സുകാരിയെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ 30കാരനായ അയല്‍വാസിയെ ഏറ്റുമുട്ടലിലൂടെ പോലിസ് പിടികൂടി. പോലിസ് വെടിവയ്പില്‍ ഇയാളുടെ കാലില്‍ വെടിയേറ്റിട്ടുണ്ട്. കൊല്ലപ്പെട്ട കുഞ്ഞിന്റെ വീട്ടികാരും പ്രതിയും തമ്മിലുള്ള മുന്‍ വൈരാഗ്യമാണ് മൂന്ന് വയസുകാരിയുടെ ദാരുണമായ അന്ത്യത്തിന് വഴിവച്ചതെന്നും പോലിസ് പറഞ്ഞു. കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയപ്പോള്‍ മുതല്‍ പ്രതിയെ കാണാനില്ലായിരുന്നു.
ഇരയുടെ കുടുംബവും പ്രതിയും തമ്മിലുള്ള പഴയ ശത്രുതയാണ് സംഭവത്തിന് കാരണമെന്ന് അഡീഷണല്‍ പോലീസ് സൂപ്രണ്ട് (ലഖിംപൂര്‍ ഖേരി) അരുണ്‍ കുമാര്‍ സിംഗ് പറഞ്ഞു. 2014ല്‍ പ്രതിയുടെ ഭാര്യ കൊല്ലപ്പെടുകയും കുട്ടിയുടെ അമ്മാവന്‍ കേസില്‍ അറസ്റ്റിലാവുകയും ചെയ്തു. അമ്മാവന്‍ ഇപ്പോള്‍ ജാമ്യത്തിലാണ്. രണ്ട് കുടുംബങ്ങളും അയല്‍വാസികളാണ്. ബുധനാഴ്ച കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. കുടുംബത്തോടുള്ള പഴയ ശത്രുത മൂലമാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതെന്ന് പെണ്‍കുട്ടിയുടെ പിതാവ് പൊലീസില്‍ നല്‍കിയ പരാതിയില്‍ ആരോപിച്ചിരുന്നു.
തുടര്‍ന്ന് ഗ്രാമത്തിലെ കരിമ്പിന്‍ പാടത്ത് നിന്ന് കുട്ടിയുടെ മൃതദേഹം പോലീസ് കണ്ടെടുക്കുകയായിരുന്നു.അതസമയം, കഴിഞ്ഞ 20 ദിവസത്തിനുള്ളില്‍ സമാനമായ രീതിയില്‍ നടക്കുന്ന മൂന്നാമത്തെ ബലാല്‍സംഗക്കൊലയാണ് ഇത്. സ്‌കോളര്‍ഷിപ്പ് പരീക്ഷയ്ക്ക് പോയ 17 വയസ്സുള്ള പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കുറച്ചു ദിവസം മുമ്പ് ഇതേ ജില്ലയില്‍ കണ്ടെത്തിയിരുന്നു. പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പിന്നീട് വ്യക്തമായി. പെണ്‍കുട്ടിയുടെ വീട്ടിനല്‍ നിന്ന് 200 മീറ്റര്‍ അകലെ നിന്നാണ് മൃതദേഹം കണ്ടെത്തിയത്