റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോവിഡ് രോഗനിർണ്ണ യത്തിനുള്ള ‘വിസ്‌ക്’ എറണാകുളത്തും; ഇന്ത്യയിൽ ആദ്യം

April 7, 2020 - 12:42 pm

കാക്കനാട് ഏപ്രിൽ 7:
പേഴ്‌സണല്‍ പ്രോട്ടക്ഷന്‍ കിറ്റിന്റെ ലഭ്യതക്കുറവും ഉപയോഗിക്കുന്നതു മൂലമുള്ള ബുദ്ധിമുട്ടുകള്‍ക്കും വിസ്‌‌കിലുടെ പരിഹാരം കണ്ട് എറണാകുളം ജില്ല ഭരണകൂടം. വാക്ക് ഇന്‍ സാപിള്‍ കിയോസ്‌ക് അഥവാ വിസ്‌‌ക് എന്ന പുതിയ സംവിധാനത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രണ്ട് മിനിട്ടില്‍ താഴെ സമയം കൊണ്ട് സാംപിളുകള്‍ ശേഖരിക്കാന്‍ സാധിക്കുമെന്നതാണ് പ്രധാന സവിശേഷത.

കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയോ സമൂഹ വ്യാപനമുണ്ടാവുകയോ ചെയ്താല്‍ സാംപിള്‍ ശേഖരണമെന്നതാവും ആരോഗ്യ വകുപ്പ് നേരിടുന്ന പ്രധാന വെല്ലുവിളി. എന്നാല്‍ വിസ്‌കുകള്‍ ഈ പ്രവര്‍ത്തനത്തെ കൂടുതല്‍ എളുപ്പമാക്കുന്നു. അണുവിമുക്തമായി തയ്യാറാക്കപ്പെട്ട കിയോസ്‌കുകളില്‍ സാംപിള്‍ ശേഖരിക്കുന്നവരുടെയും നല്‍കുന്നവരുടെയും സുരക്ഷക്കായി മാഗ്‌നെറ്റിക്ക് വാതില്‍, എക്സോസ്റ്റ് ഫാന്‍, അള്‍ട്രാ വയലറ്റ് ലൈറ്റ് തുടങ്ങിയ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

ഓരോ തവണ സാംപിള്‍ ശേഖരിച്ച ശേഷവും കിയോസ്‌കില്‍ ക്രമീകരിച്ചിട്ടുള്ള കയ്യുറയും സമീപമുള്ള കസേരയും അണുവിമുക്തമാക്കുകയും ചെയ്യും. ഇന്ത്യയില്‍ തന്നെ ആദ്യമായാണ് ഇത്തരത്തില്‍ ഒരു സംവിധാനം കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി തയ്യാറാക്കിയിട്ടുള്ളത്. ജില്ലാ ഭരണകൂടത്തിന്റെയും ആരോഗ്യവകുപ്പിന്റെയും നിര്‍ദേശ പ്രകാരം മെഡിക്കല്‍ കോളേജ് ആര്‍.എം.ഒ. ഡോ. ഗണേഷ് മോഹന്‍, അഡീഷണല്‍ ജില്ലാ മെഡിക്കല്‍ ഓഫിസറും കണ്‍ട്രോള്‍ റൂം നോഡല്‍ ഓഫീസറുമായ ഡോ. വിവേക് കുമാര്‍, ആര്‍ദ്രം ജില്ലാ അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ ഡോ. നിഖിലേഷ് മേനോന്‍, മെഡിക്കല്‍ കോളേജ് എ.ആര്‍.എം.ഒ ഡോ. മനോജ് എന്നിവരാണ് വിസ്‌ക് രൂപകല്‍പ്പനയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത്.

ആശയത്തെ കുറിച്ച് അറിഞ്ഞ കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് അംഗവും, ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷനുമായ ടി.കെ.ഷാജഹാന്‍ ആശയം പ്രാവര്‍ത്തികമാക്കാന്‍ സഹായ ഹസ്തവുമായി മുന്നോട്ട് വരികയും വിശദമായ രൂപരേഖ സമര്‍പ്പിക്കുകയും ചെയ്തു.തുടര്‍ന്ന് രണ്ട് യൂണിറ്റുകള്‍ സൗജന്യമായി നിര്‍മിച്ചു കൈമാറുകയും ചെയ്തു.

ദക്ഷിണ കൊറിയയില്‍സാമ്പിള്‍ ശേഖരണത്തിന് സ്വീകരിച്ച മാതൃകയാണ് ഇതിന് ആധാരമാക്കിയത്. നാല്‍പതിനായിരം രൂപയാണ് കിയോസ്‌കിന്റെ നിര്‍മാണചുമതല. പിപിഇ കിറ്റുകള്‍ കൂടുതല്‍ സമയമണിഞ്ഞു നില്‍ക്കുന്നത് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ശാരീരികമായ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കും. ആയിരം രൂപയോളം വിലയുള്ള കിറ്റ് ഒരു തവണ മാത്രമേ ഉപയോഗിക്കാനും സാധിക്കു. കോവിഡ് 19 കൂടുതല്‍ ആളുകളിലേക്ക് വ്യാപിക്കുന്ന സാഹചര്യത്തില്‍ പി.പി.ഇ കിറ്റുകളുടെ ദൗര്‍ലഭ്യ സാധ്യതയും ആരോഗ്യ പ്രവര്‍ത്തകര്‍ തള്ളിക്കളയുന്നില്ല. ഈ അവസരങ്ങളില്‍ വിസ്‌ക് സഹായകമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നിലവില്‍ ഐസൊലേഷന്‍ വാര്‍ഡുകളുള്ള കളമശ്ശേരി മെഡിക്കല്‍ കോളേജ്, മുവാറ്റുപുഴ ജനറല്‍ ആശുപത്രിയിലും സാമ്പിള്‍ ശേഖരണ സംവിധാനങ്ങളുള്ള ആലുവ ജില്ലാ ആശുപത്രി, കരുവേലിപ്പടി താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലും, സാമ്പിള്‍ ശേഖരണത്തിന് അനുവാദമുള്ള ഏതാനും സ്വകാര്യ ആശുപത്രികളിലുമാണ് സാമ്പിള്‍ ശേഖരിക്കുന്നതിനുള്ള സംവിധാനം ഒരുക്കിയിട്ടുള്ളത്. ഇതിന്റെ ഭാഗമായി നിര്‍മിച്ച ആദ്യ കിയോസ്‌കുകള്‍ എറണാകുളം ജില്ല കളക്ടകര്‍ എസ്. സുഹാസിന് കിയോസ്‌കിന്റെ നിര്‍മാതാക്കള്‍ കൈമാറി. കിയോസ്‌കിന്റെ പ്രവര്‍ത്തനവും നിര്‍മാതാക്കള്‍ വിവരിച്ചു നല്‍കി.

നിലവില്‍ സാമ്പിള്‍ ശേഖരിക്കുന്നതിനുള്ള വ്യക്തികളെ പ്രത്യേക വാഹനങ്ങളില്‍ ആശുപത്രികളില്‍ എത്തിച്ചാണ് സാമ്പിള്‍ ശേഖരിക്കുന്നത്. സാമ്പിള്‍ ശേഖരിക്കുന്ന ട്രിയാഷില്‍ ആശുപത്രി ജീവനക്കാര്‍ പേര്‍സണല്‍ പ്രൊട്ടക്റ്റീവ് എക്വിപ്‌മെന്റ് ധരിച്ചാണ് സാമ്പിള്‍ ശേഖരിക്കുന്നതും. ഏതാണ്ട് ആയിരം രൂപയോളം വരുന്ന ഈ സുരക്ഷാ ആവരണങ്ങള്‍ ഒരിക്കല്‍ മാത്രമേ ഉപയോഗിക്കുവാനും കഴിയൂ.

ഈ പ്രായോഗിക ബുദ്ധിമുട്ടുകള്‍ പരിഹരിക്കാനും കൂടിയാണ് ജില്ല വാക്ക് ഇന്‍ കോവിഡ് കിയോസ്‌ക്കിന് രൂപം നല്‍കിയത്. ഇത് ഉപയോഗിച്ച് സാമ്പിള്‍ ശേഖരിക്കുവാന്‍ രോഗി / രോഗബാധ സംശയിക്കപ്പെടുന്ന ആളുകള്‍ ആശുപത്രിയില്‍ വരേണ്ടി വരികയില്ല. ഏതെങ്കിലും പ്രദേശത്ത് കോവിഡ് കിയോസ്‌ക്ക് താല്‍ക്കാലികമായി സ്ഥാപിച്ച് വലിയ തോതില്‍ സാമ്പിളുകള്‍ ശേഖരിക്കാന്‍ സാധിക്കും.

സാമ്പിള്‍ ശേഖരിക്കുവാന്‍ നിയോഗിക്കപ്പെടുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ സുരക്ഷ കിറ്റുകള്‍ ധരിക്കേണ്ടതില്ല എന്നതാണ് ഏറ്റവും ആശ്വാസകരം. ജീവനക്കാരുടെ സുരക്ഷിതത്വം ഉറപ്പ് വരുത്തി കൊണ്ട് തന്നെ പരമാവധി സാമ്പിള്‍ ശേഖരണം സാധ്യമാക്കും. റാപ്പിഡ് ടെസ്റ്റ് പോലുള്ളവ വ്യാപകമായി നടത്തുന്നതിനും വിസ്‌ക് സഹാകമാവും.

കൊറോണ പ്രതിരോധപ്രവത്തനങ്ങള്‍ക്കു ഇനിയും തദ്ദേശീയമായ സാങ്കേതിക വിദ്യകള്‍ വികസിപ്പിച്ചെടുക്കാന്‍ എറണാകുളം ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ കളമശ്ശേരി മെഡിക്കല്‍ കോളേജ് മുന്‍പന്തിയിലുണ്ടാകുമെന്ന് ഡോ. ഗണേഷ് മോഹന്‍ വ്യക്തമാക്കി. ജില്ലയില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ വിസ്‌ക് സ്ഥാപിക്കുവാന്‍ സന്നദ്ധ സംഘടനകളും വ്യക്തികളും മുന്നോട്ട് വന്നിട്ടുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. എന്‍. കെ. കുട്ടപ്പന്‍ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *