കോഴിക്കോട്: കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി വടകര എംപി കെ മുരളീധരന്‍. പാര്‍ട്ടിയില്‍ യാതൊരു വിധത്തിലുള്ള കൂടിയാലോചനകളും നടക്കുന്നില്ലെന്നും പത്തംഗ സമിതിയുണ്ടെങ്കിലും തീരുമാനമെടുക്കുന്നത് മൂന്നംഗ സമിതിയാണെന്നും മുരളീധരന്‍ വിമര്‍ശിച്ചു. യുഡിഎഫ് നിലവിലെ തെരഞ്ഞെടുപ്പ് അനുകൂല സാഹചര്യം കളഞ്ഞ് കുളിക്കരുതെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി. വ്യാഴാഴ്ച (04/03/21) ഒരു പ്രമുഖ വാർത്താ ചാനലിനോടായിരുന്നു മുരളീധരന്റെ പ്രതികരണം.
വട്ടിയൂര്‍കാവ് സീറ്റ് സംബന്ധിച്ച് ബന്ധപ്പെടുമ്പോള്‍ അഭിപ്രായം പറയാമെന്ന നിലപാടാണ് മുരളീധരന്‍ സ്വീകരിച്ചത്. താനുമായി ഇതുവരേയും ചര്‍ച്ച നടത്തിയിട്ടില്ല, സീറ്റ് സംബന്ധിച്ച് അങ്ങോട്ട് കാര്യങ്ങള്‍ ആരാഞ്ഞിട്ടില്ലെന്നും മുരളീധരന്‍ പറഞ്ഞു.
വടകരയില്‍ ആര്‍എംപി- കോണ്‍ഗ്രസ് നീക്ക് പോക്ക് ആവശ്യമാണെന്നും മുരളീധരന്‍ അഭിപ്രായപ്പെട്ടു. ‘എല്ലാ സീറ്റിലും കോണ്‍ഗ്രസിന് മത്സരിക്കാന്‍ കഴിയുമോ? ചില സീറ്റില്‍ ജയിക്കുന്നവരുമായി പങ്കുവെക്കണം. വടകരയുടെ കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടായിട്ടില്ല. ചര്‍ച്ച നടക്കുന്നുണ്ട്. ആര്‍എംപിയുടെസാന്നിധ്യം യുഡിഎഫിന് കരുത്ത് പകരുന്നതാണ്.’ എന്നായിരുന്നു മുരളീധരന്റെ പ്രതികരണം. ആര്‍എംപി-കോണ്‍ഗ്രസ് സഖ്യം തൊട്ടടുത്ത മണ്ഡലമായ നാദാപുരം, കുറ്റ്യാടി എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് ഫലത്തേയും സ്വാധീനിക്കുമെന്നും മുരളീധരന്‍ പ്രതികരിച്ചു.
വടകരയില്‍ ഇക്കുറി ആര്‍എംപി-കോണ്‍ഗ്രസ് സഖ്യമുണ്ടായേക്കില്ലെന്നും സംസ്ഥാന പ്രസിഡണ്ട് എന്‍ വേണു ആര്‍എംപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.




