ന്യൂഡൽഹി: കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കണമെന്ന പൊതുതാത്പര്യ ഹര്‍ജികള്‍ക്കൊപ്പം തന്നെ കര്‍ഷക സമരത്തിനെതിരെയുള്ള ഹര്‍ജികളും സുപ്രീം കോടതി തിങ്കളാഴ്ച(11/01/21) പരിഗണിക്കും.
കാര്‍ഷിക നിയമങ്ങളുടെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് പരിഗണിക്കുന്നത്. ഡല്‍ഹിയുടെ അതിര്‍ത്തികളില്‍ നിന്ന് പ്രക്ഷോഭകരെ നീക്കണമെന്ന ഹര്‍ജിയും കോടതിക്ക് മുന്നിലെത്തും.
പ്രക്ഷോഭത്തിനെതിരെ കേന്ദ്ര സര്‍ക്കാര്‍ കടുത്ത നിലപാട് സ്വീകരിക്കുമെന്നാണ് സൂചന. എന്നാല്‍ രാഷ്ട്രീയ പരിഹാരം കാണേണ്ട വിഷയത്തില്‍ കോടതി ഇടപെടരുതെന്ന് സമരമുഖത്തുള്ള കര്‍ഷക സംഘടനകള്‍ ആവശ്യപ്പെടും. പ്രക്ഷോഭത്തിലുള്ള പല കര്‍ഷക സംഘടനകള്‍ക്കും നോട്ടിസ് ലഭിക്കാത്തതും ചൂണ്ടിക്കാട്ടും.
മുതിര്‍ന്ന അഭിഭാഷകരായ പ്രശാന്ത് ഭൂഷണും ദുഷ്യന്ത് ദവെയുമാണ് പ്രക്ഷോഭകര്‍ക്ക് വേണ്ടി ഹാജരാകുന്നത്. ജനുവരി 26ന് രാജ്പഥില്‍ റാലി നടത്താന്‍ ആവശ്യമെങ്കില്‍ മുന്‍കൂറായി തന്നെ ഡല്‍ഹിയിലേക്ക് ട്രാക്ടറുകളുമായി കടക്കുമെന്ന് ഭാരതീയ കിസാന്‍ യൂണിയന് നേതാവ് രാകേഷ് ടിക്കായത്ത് പറഞ്ഞു.
ജനുവരി 20ന് ഗുരു ഗോബിന്ദ് സിംഗ് ജയന്തി ദിനത്തില്‍ കര്‍ഷകര്‍ പ്രതിജ്ഞയെടുക്കും. അതേസമയം ഡല്‍ഹി അതിര്‍ത്തികളിലെ കര്‍ഷക പ്രക്ഷോഭം 47ാം ദിവസത്തിലേക്ക് കടന്നു.



