ആലപ്പുഴ: ആകാശവാണിയുടെ ആലപ്പുഴ പ്രക്ഷേപണ നിലയം അടച്ചു പൂട്ടാൻ കേന്ദ്രം. എഫ് എം മാത്രം നിലനിര്‍ത്തി, എഎം ട്രാന്‍സ്മിറ്ററിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കാനാണ് പ്രസാര്‍ ഭാരതിയുടെ തീരുമാനം. 200 കിലോ വാട്ട് പ്രസരണ ശേഷിയുള്ള എഎം ട്രാന്‍സ്മിറ്റര്‍, 5 കിലോവാട്ട് ശേഷിയുള്ള എഫ് എം ട്രാന്‍സ്മിറ്റര്‍ എന്നിവയാണ് ആലപ്പുഴ നിലയത്തിലുള്ളത്. തിരുവനന്തപുരം നിലയത്തില്‍ നിന്നുള്ള പരിപാടികള്‍ വിവിധയിടങ്ങളില്‍ ലഭിക്കുന്നത് ഇതുവഴിയാണ്.
ശക്തമായ പ്രതിഷേധമാണ് ഇതിനെതിരേ ഉയരുന്നത്. എഎം ട്രാന്‍സ്മിറ്ററിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതോടെ മധ്യകേരളത്തിന് പുറമെ കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളില്‍ പോലും പരിപാടികള്‍ കേള്‍ക്കുന്നതില്‍ തടസമുണ്ടാകുമെന്ന് ഉദ്യോഗസ്ഥര്‍ തന്നെ പറയുന്നു. ഇതോടെയാണ് ആളുകൾ പ്രതിഷേധവുമായി എത്തിയത്. നിലയം ഭാഗികമായി പൂട്ടുമ്പോള്‍ പകുതിയോളം ജീവനക്കാര്‍ക്ക് സ്ഥലം മാറി പോകേണ്ടി വരും. പൂട്ടല്‍ നടപടിയുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുപോയാല്‍ ജീവനക്കാർ സമരത്തിലേക്ക് നീങ്ങും. പ്രതിഷേധത്തിൽ തൊഴിലാളി സംഘടനകള്‍ക്കൊപ്പം ശ്രോതാക്കളെ കൂടി പങ്കെടുപ്പിക്കും
എന്നാൽ തീരുമാനം ഉടനെ നടപ്പാക്കില്ലെന്നാണ് ആലപ്പുഴ എംപി എഎം ആരിഫിന് കേന്ദ്ര സർക്കാർ മറുപടി നൽകിയത്.

