തിരുവനന്തപുരം: കോവിഡ് ബാധിച്ചു മരിക്കുന്ന മൃതദേഹങ്ങള്‍ സംസ്കരിക്കുന്നതിന് ഇളവ് അനുവദിക്കാത്തതിനെരെ പ്രതിഷേധം ശക്തമാക്കി മുസ്ലിം സംഘടനകള്‍. സർക്കാർ പുറത്തിറക്കിയ പുതിയ പ്രോട്ടോക്കോളൂം മൃതദേഹം സംസ്കരിക്കുന്നതിന് പര്യാപ്തമല്ലെന്നാണ് സംഘടനകളുടെ നിലപാട്. പകരം ലോകാരോഗ്യ സംഘടന നല്കുന്ന ഇളവുകള്‍ അനുവദിക്കണമെന്നാണ് ആവശ്യപ്പെടുന്നത്.
മൃതദേഹം കുളിപ്പിക്കല്‍, മുടി വെട്ടി കൊടുക്കല്‍, നഖം മുറിക്കല്‍ എന്നിവ ചെയ്യുമ്പോള്‍ പി.പി.ഇ കിറ്റ്, ഫെയിസ് ഷീല്‍ഡ്, മാസ്ക് തുടങ്ങിയ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന നിര്‍ദേശങ്ങളാണ് ലോകാരോഗ്യ സംഘടന അവസാനമായി പുറത്തിറക്കിയത്.
കോവിഡ് പ്രോട്ടോകോള്‍ പ്രകാരം പി.പി.ഇ കിറ്റ് ധരിച്ച് മതപരമായ രീതിയില്‍ കുളിപ്പിക്കാനും സംസ്കരിക്കാനും ബന്ധുക്കളെ അനുവദിക്കണമെന്നും ഇതിന് ആരോഗ്യ വകുപ്പ് ഫലപ്രദമായി പരിശീലനം നല്‍കാനുള്ള സംവിധാനം ഒരുക്കണമെന്നുമാണ് മത സംഘടനകൾ ആവശ്യപ്പെടുന്നത്.

