സോള്‍: ഉത്തര കൊറിയയിലെ തടവറകളില്‍ സ്ത്രീകള്‍ ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരയാവുന്നതായി റിപ്പോര്‍ട്ട്. യുഎസ് ആസ്ഥാനമായുള്ള ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് പുറത്ത് വിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ചോദ്യം ചെയ്യലില്‍ സ്ത്രീ തടവുകാര്‍ ലൈംഗിക പീഡനവും ബലാത്സംഗവും നേരിടുന്നു. കുറ്റസമ്മതം നടത്താന്‍ ഭക്ഷണം നിഷേധിക്കുന്ന പ്രവണതയുമുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. രാജ്യത്ത് തടവിലാക്കപ്പെട്ട 15 സ്ത്രീകളുമായും പുരുഷന്മാരുമായും മുന്‍ ഉദ്യോഗസ്ഥരുമായും നടത്തിയ അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ലോഹദണ്ഡുകള്‍ കൊണ്ടുള്ള മര്‍ദനമേറ്റ് പലരും കൊല്ലപ്പെട്ടു. തടവുകാരെ ഇടയ്ക്കിടെ ശരീര പരിശോധന നടത്തുന്നത് പതിവാണ്. പെണ്‍കുട്ടികളെ ഉള്‍പ്പെടെ പരിപൂര്‍ണ നഗ്‌നരാക്കി നിര്‍ത്തിയാണ് പരിശോധന. ശരീരത്തില്‍ പണമോ മറ്റെന്തെങ്കിലും വസ്തുക്കളോ ഒളിപ്പിച്ചു വച്ചിട്ടുണ്ടോയെന്നു നോക്കാനെന്ന പേരിലാണിത് നടത്തുന്നത്. ചിലര്‍ക്ക് ഒരു മാസവും അതിലേറെയും ചോദ്യം ചെയ്യലിനു മാത്രമായി ജയിലില്‍ കഴിയേണ്ടി വരുന്നു. മിക്ക ജയിലുകളും നിറഞ്ഞു കവിഞ്ഞ അവസ്ഥയിലാണ്, അതും കിടന്നുറങ്ങാന്‍ പോലും സാധിക്കാത്ത വിധത്തില്‍റിപ്പോര്‍ട്ട് പറയുന്നു.
ജയിലുകളില്‍ അതീവ വൃത്തിഹീനമായ സാഹചര്യമാണ്. ആവശ്യത്തിനു ഭക്ഷണം പോലുമില്ല. അതിനാല്‍ത്തന്നെ രോഗങ്ങളും പോഷകാഹാരക്കുറവ് കൊണ്ടുള്ള പ്രശ്‌നങ്ങളും പതിവ്, ഒട്ടേറെ പേര്‍ ജയിലില്‍ കണ്മുന്നില്‍ മരിച്ചു വീണിട്ടുണ്ട്. യുഎന്‍ ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ ഉത്തര കൊറിയയില്‍നിന്നു രക്ഷപ്പെട്ടെത്തിയവര്‍ തുറന്നു പറഞ്ഞു. പട്ടിണിമരണങ്ങളും പോഷകാഹാരക്കുറവ് കൊണ്ടുള്ള മരണങ്ങളും പതിവാണ്. ശരീര പരിശോധനയ്ക്കിടെ ജയിലിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുന്ന സംഭവങ്ങളുമുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.



