അബുദാബി: സൂപ്പര്‍ ഓവറിലേക്ക് നീണ്ട ആവേശകരമായ മൽസരത്തിൽ സണ്‍റൈേേസാഴ്‌സ് ഹൈദരാബാദിനെ വീഴ്ത്തി കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്. സീസണില്‍ ആദ്യമായി പ്ലേയിങ് ഇലവനില്‍ അവസരം കിട്ടിയ ലോക്കി ഫെര്‍ഗൂസന്‍ അവസരം ശരിക്കും മുതലെടുത്ത് ടീമിന് നിര്‍ണായക വിജയമൊരുക്കുകയായിരുന്നു. 164 റണ്‍സ് ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഹൈദരാബാദ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സെടുത്തതോടെ മത്സരം സൂപ്പര്‍ ഓവറിലേക്ക് നീളുകയായിരുന്നു.
എന്നാല്‍ സൂപ്പര്‍ ഓവറില്‍ രണ്ട് റണ്‍സ് മാത്രമാണ് ഹൈദരാബാദിന് നേടാന്‍ സാധിച്ചത്. സൂപ്പര്‍ ഓവറിന്റെ ആദ്യ പന്തില്‍ വാര്‍ണറേയും മൂന്നാം പന്തില്‍ അബ്ദുല്‍ സമദിനേയും ക്ലീന്‍ ബൗള്‍ഡാക്കി ഫെര്‍ഗൂസന്‍ കളി കൊല്‍ക്കത്തയുടെ വരുതിയില്‍ നിര്‍ത്തി. മൂന്ന് റണ്‍സ് ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ കൊല്‍ക്കത്ത നാല് പന്തില്‍ ലക്ഷ്യം അനായാസം മറികടന്നു.
കളിയിൽ നാലോവറില്‍ 15 റണ്‍സ് മാത്രം വിട്ടുനല്‍കി ഫെര്‍ഗൂസന്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി.
ടോസ് നേടി ഹൈദരാബാദ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സാണ് കണ്ടെത്തിയത്.
ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്തക്കായി മികച്ച തുടക്കമാണ് ഓപണര്‍മാരായ ശുഭ്മാന്‍ ഗില്ലും രാഹുല്‍ ത്രിപാഠിയും ചേര്‍ന്ന് നല്‍കിയത്. ഇരുവരും ചേര്‍ന്ന് പവര്‍പ്ലേയില്‍ 48 റണ്‍സ് നേടി. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ക്യാപ്റ്റന്‍ മോര്‍ഗനും ദിനേഷ് കാര്‍ത്തിക്കുമാണ് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. കാര്‍ത്തിക്കും മോര്‍ഗനും ചേര്‍ന്നാണ് കൊല്‍ക്കത്ത സ്‌കോര്‍ 150 കടത്തി. കാര്‍ത്തിക്കാണ് കളം നിറഞ്ഞുകളിച്ചത്.
സണ്‍റൈസേഴ്‌സിന് വേണ്ടി നടരാജന്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. വിജയ് ശങ്കര്‍, റാഷിദ് ഖാന്‍, ബേസില്‍ തമ്ബി എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

