തിരുവനന്തപുരം: ബാർ കോഴ കേസിൽ കെ എം മാണിയെ കുടുക്കാൻ കോൺഗ്രസിലെ ഒരു വിഭാഗം ഗൂഢാലോചന നടത്തിയെന്ന് കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തിൻ്റെ റിപ്പോർട്. എന്നാൽ റിപ്പോർട്ട് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ലെന്ന് ജോസ് കെ.മാണി പറയുന്നു. ഇപ്പോൾ പുറത്ത് വന്ന റിപ്പോർട്ട് പാർട്ടിയുടെ ഔദ്യോഗിക റിപ്പോർട്ടല്ലെന്നും ജോസ് കെ.മാണി പറഞ്ഞു.
ഇടതുമുന്നണി പ്രവേശന പ്രഖ്യാപനത്തിന് ശേഷം കോൺഗ്രസിലെ ചില നേതാക്കൾ കെ.എം.മാണിയെ പിന്നിൽ നിന്ന് കുത്തിയെന്ന് ജോസ് കെ.മാണി ആരോപിച്ചിരുന്നു. എന്നാൽ, ഇവരുടെ പേരുകൾ വെളിപ്പെടുത്താൻ അദ്ദേഹം തയാറായിരുന്നില്ല.
ചില ചാനലുകളാണ് കേസുമായി ബന്ധപ്പെട്ട കേരള കോൺഗ്രസ് അന്വേഷണ റിപ്പോർട്ട് പുറത്ത് വിട്ടത്. കെ.എം.മാണിക്കെതിരായ ഗൂഢാലോചനക്ക് പിന്നിൽ രമേശ് ചെന്നിത്തലയാണെന്നായിരുന്നു റിപ്പോർടിലെ വെളിപ്പെടുത്തൽ. അടൂർ പ്രകാശിനും ജോസഫ് വാഴയ്ക്കനും ഇതിൽ പങ്കാളികളായി. ആർ.ബാലകൃഷ്ണപിള്ളയും പി.സി ജോർജും ഗൂഢാലോചനയിൽ പങ്കെടുത്തുവെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്.
ബാർകോഴ സംബന്ധിച്ച ആരോപണം ഉയർന്നപ്പോൾ 2014ൽ കെ.എം.മാണി സി.എഫ് തോമസിനെ ചെയർമാനാക്കി അന്വേഷണ കമീഷനെ വെച്ചിരുന്നു. ഈ കമ്മീഷൻ്റെതെന്ന് അവകാശപ്പെടുന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.

